SignIn
Kerala Kaumudi Online
Saturday, 02 August 2025 1.09 AM IST

വാളയാർ ഡാം ആഴംകൂട്ടൽ ഊർജ്ജിതം

Increase Font Size Decrease Font Size Print Page
w

പാലക്കാട്: ഡാമുകളുടെ ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വാളയാർ അണക്കെട്ടിൽ ആഴം കൂട്ടൽ ഊർജിതം. ഡാമിന്റെ തീരത്തോടു ചേർന്നുള്ള ഭാഗത്തെ മണ്ണ് നീക്കം പുരോഗമിക്കുകയാണ്. സംസ്ഥാന മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ഖനന ചുമതല.

ഹൈദരാബാദ് ആസ്ഥാനമായ അവന്തിക കോൺട്രാക്ടേഴ്സ് ലിമിറ്റഡിനാണ് കരാർ. 13.4 ലക്ഷം ക്യുബിക് മീറ്റർ മണ്ണും ചെളിയും അടങ്ങിയ മിശ്രിതമാണ് ഖനനം ചെയ്യുന്നത്. മണ്ണുമാന്തിയും ലോറികളും ഉപയോഗിച്ച് ശേഖരിക്കുന്ന മണ്ണ് അണക്കെട്ടിന് സമീപമുള്ള ശുചീകരണ കേന്ദ്രത്തിലേക്ക് എത്തിക്കും. പിന്നീട് മോട്ടോറുപയോഗിച്ച്‌ വെള്ളം പമ്പുചെയ്ത് അരിച്ചെടുക്കും. ഇവിടെ വെച്ചാണ് മണൽ, ഗ്രാവൽ, ചെറിയ കല്ലുകൾ, കളിമണ്ണ്, ചെളി തുടങ്ങിയവ വേർതിരിക്കുക. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ മണൽ മൂന്നുവിഭാഗങ്ങളായി തിരിക്കും.

പൊതുജനങ്ങൾക്കുള്ള മണൽ വില്പന സംബന്ധിച്ച കാര്യങ്ങളിൽ കളക്ടർ ചെയർപേഴ്സണായ സമിതിയാണ് തീരുമാനമെടുക്കുക. മണൽ വില്പന കേന്ദ്രങ്ങൾ, പാസ്, വില, വിതരണ രീതി എന്നീ കാര്യങ്ങളിലും സമിതി അന്തിമ തീരുമാനമെടുക്കും.

വാളയാർ അണക്കെട്ടിൽ നിന്ന് 'കെംഡെലി'ന്റ നേതൃത്വത്തിൽ 2010ൽ ഖനനം നടത്തി ശേഖരിച്ച മണൽ വില്പന വിജയം കണ്ടിരുന്നില്ല. അത്തരം സാഹചര്യം ഒഴിവാക്കിയാവും നടപടി. അണക്കെട്ടിൽ നിന്ന് നീക്കേണ്ട ചെളിയുടെയും മണലിന്റെയും (സിൽട്ട്) തോത് കൂടുതലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഇവ നീക്കുന്നതു വഴി ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനം സർക്കാരും 25 ശതമാനം കെംഡെലും ഏറ്റെടുക്കുന്നതിന് ജലവിഭവ വകുപ്പ് ഉന്നതാധികാര സമിതി ധാരണയുണ്ടാക്കി. അണക്കെട്ടിന്റെ വാർഷിക പരിപാലനത്തിനായി ചെലവഴിക്കുന്ന തുകയുടെ പന്ത്രണ്ടിൽ ഒരുഭാഗം കെംഡെൽ ജലവിഭവ വകുപ്പിന് കൈമാറണമെന്നും വ്യവസ്ഥയുണ്ട്.

ഗുണം അഞ്ച് പഞ്ചായത്തുകൾക്ക്

വാളയാർ ഡാം ആഴം കൂട്ടി കൃഷിയിടങ്ങളിലേക്ക് കനാൽ വഴിയുള്ള ജലവിതരണം കാര്യക്ഷമമായാൽ പുതുശേരി, മരുതറോഡ്, എലപ്പുള്ളി, കൊടുമ്പ്, വടകരപ്പതി തുടങ്ങിയ അഞ്ച് പഞ്ചായത്തുകളിലെ 4500 കർഷകർക്ക് ഗുണം ചെയ്യും. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഡാമിൽ നിന്ന് കൃഷിക്ക് വെള്ളം ലഭ്യമാകും.

മണ്ണെടുപ്പിന് അളവെടുപ്പ്

ചുള്ളിയാർ അണക്കെട്ട് ആഴപ്പെടുത്തുന്നതിനുള്ള പദ്ധതി ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി.) ആണ് ഏറ്റെടുത്തിട്ടുള്ളത്. മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളിൽ മണലിന്റെയും മറ്റും അളവ് കണക്കാക്കാൻ പീച്ചിയിലെ കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സാങ്കേതിക പരിശോധന നടത്തി.

TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.