കണ്ണൂർ: റബറിന്റെ വില മുന്നൂറു രൂപയായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കുമെന്ന് പറഞ്ഞതിൽ വിശദീകരണവുമായി തലശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി. താൻ പറഞ്ഞത് മലയോര കർഷകരുടെ നിലപാടാണ്. സഭയും ബി ജെ പിയും തമ്മിലുള്ള സഖ്യമായി ഇതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല. കർഷകരുടെ കൂടിയാലോചിച്ചതിന് ശേഷമെടുത്ത തീരുമാനമാണിത്. അവരുടെ പൊതുവികാരം പ്രഖ്യാപിക്കുകമാത്രമാണ് ചെയ്തത്. സഭയുടെ ആശയം പ്രചരിപ്പിച്ചതല്ലെന്നും ബിഷപ്പ് വ്യക്തമാക്കി.
'ബി ജെ പിയെ സഹായിക്കാമെന്നല്ല ഞാൻ പറഞ്ഞത്. ഇപ്പോൾ ഞങ്ങളെ സഹായിക്കുന്നതിനായി നയം രൂപീകരിക്കാൻ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയ്ക്ക് സാധിക്കും. അതിനാലാണ് റബറിന്റെ ഇറക്കുമതി തീരുവയെക്കുറിച്ച് തീരുമാനമെടുക്കുകയും റബറിന്റെ വില 300 രൂപയാക്കുകയും ചെയ്താൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്ന് പറഞ്ഞത്. അവര്‍ അത്രയേറെ ഗതികേടിലാണ്. പലരും ജപ്തി ഭീഷണി നേരിടുന്നുണ്ട്.
അവരുടെ ആകെയുള്ള വരുമാന മാര്‍ഗം റബര്‍ കൃഷിയാണ്. മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറവിലല്ല റബറിനെ ആരാണോ പിന്തുണയ്ക്കുന്നത് അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറയുന്നത്. മറിച്ച് കര്‍ഷകന്റെ അവസ്ഥ അത്രമേല്‍ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ്. ഇടതോ കോണ്‍ഗ്രസോ ബി ജെ പിയോ ആകട്ടെ, കര്‍ഷകരെ സഹായിക്കുന്ന ഏത് മുന്നണിയേയും പിന്തുണയ്ക്കും. ഇതിനെ കത്തോലിക്കാ സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ട. മതപരമായി ചിത്രീകരിക്കുകയും വേണ്ട'-ബിഷപ്പ് വ്യക്തമാക്കി.
റബർ വില സംബന്ധിച്ച് എം വി ഗോവിന്ദന്റെ പ്രതികരണത്തെയും ബിഷപ്പ് രൂക്ഷമായി വിമർശിച്ചു. റബറിന്റെ വില എന്നുപറയുന്നത് നിസാരവിഷയമായി എം വി ഗോവിന്ദന് തോന്നുന്നുണ്ടാകാം. എന്നാലത് മലയോര കർഷകർക്ക് നിസാരകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റബർ മാത്രമാണോ ക്രിസ്‌ത്യാനിയുടെ പ്രശ്നമെന്നും വേറെയും നിരവധി പ്രശ്നങ്ങൾ ക്രിസ്‌ത്യാനിയ്ക്കുണ്ടെന്നുമായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്.
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതയിൽ സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പരാമർശം.'റബറിന് വിലയില്ല. വിലത്തകർച്ചയിലാണ്. കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബറിന്റെ വില 250 രൂപയാക്കാൻ കഴിയും. തിരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ലെന്ന സത്യമോർക്കുക. നമുക്ക് കേന്ദ്രസർക്കാരിനോട് പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിക്കാം. നിങ്ങൾ വില 300 രൂപയായി പ്രഖ്യാപിച്ച് കർഷകരിൽ നിന്ന് റബർ എടുക്കുക. നിങ്ങൾക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം'- ബിഷപ്പ് വ്യക്തമാക്കി.
120 രൂപയാണ് നിലവിൽ റബറിന്റെ വില. എന്നാൽ ഉത്‌പാദനത്തിനും മറ്റുമായി ഏറെ ചെലവ് വരുന്നതിനാൽ കർഷകർക്ക് പലപ്പോഴും ലാഭം കിട്ടാറില്ല. മലയോര മേഖലയിലെ റബർ കർഷകരാണ് ഏറെ പ്രതിസന്ധി അനുഭവിക്കുന്നത്. ഇതുകൂടി കണക്കിലെടുത്തായിരുന്നു ബിഷപ്പ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |