തിരുവനന്തപുരം: പേരിന് മുന്നിലോ പിന്നിലോ സ്ഥാനപ്പേര് നൽകിയാൽ മാത്രം 'നേതാവ്' ആകില്ലെന്നും ഒരു മനുഷ്യന്റെ ജീവിതം സമൂഹത്തിന് സമർപ്പിക്കുമ്പോൾ ജനഹൃദയങ്ങളിലാണ് നേതാവ് രൂപപ്പെടുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇ.എം.എസ് അക്കാഡമിയിൽ ഇ.എം.എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.എം.എസിന്റെ ജീവിതം കമ്മ്യൂണിസ്റ്റുകാർ പാഠപുസ്തകമാക്കണം. തന്റെ ലേഖനങ്ങൾക്കും പുസ്തകങ്ങൾക്കും മറ്റും പ്രതിഫലമായി ലഭിക്കുന്ന ചെറുതും വലുതുമായ തുക പോലും പാർട്ടി ആസ്ഥാനത്ത് ഏൽപ്പിക്കുകയും ജീവിത ചെലവുകൾക്ക് അത്യാവശ്യ തുക മാത്രം പാർട്ടിയോട് വാങ്ങുകയുമായിരുന്നു ഇ.എം.എസിന്റെ പതിവ്. ഏറ്റവും ലളിതമായ ജീവിതമായിരുന്നു എന്നും. പലരും ജീവിതത്തിന്റെ അവസാനം, ഇതുവരെ എനിക്കൊരു വീട് പോലും സ്വന്തമായില്ലല്ലോ എന്ന് ചിന്തിച്ച കാലത്ത് 'എനിക്ക് ഒരു വീട് സ്വന്തമായി ഉണ്ടല്ലോ' എന്നതായിരുന്നു ഇ എം എസിനെ വിഷമിപ്പിച്ചത്. ഒടുവിൽ ആ വീട് വിറ്റാണ് ആ വിഷമത്തിൽനിന്ന് ഇ.എം.എസ് മോചിതനായത്.
എന്നും നിസ്വനായി ജീവിക്കുകയായിരുന്നു നിസ്വവർഗത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഇ എം എസ്. എല്ലാ ദിവസവും ഇ.എം.എസിനെ ഓർക്കാത്ത മലയാളികളില്ല.
' എല്ലാ ദാർശനികരും ചെയ്തത് സമൂഹത്തെ വ്യാഖ്യാനിക്കലായിരുന്നെങ്കിൽ എന്റെ കടമ സമൂഹത്തെ മാറ്റിത്തീർക്കലാണ് ' എന്ന മാർക്സിയൻ ദർശനമാണ് ഇ.എം.എസ് സാമൂഹ്യമാറ്റത്തിന് ഫലപ്രദമായി ഉപയോഗിച്ചത്. ഭൂപരിഷ്‌കരണ നിയമം പിന്നീട് വന്ന സർക്കാർ നടപ്പാക്കാതിരുന്നപ്പോൾ ജനലക്ഷങ്ങളെ അണിനിരത്തി നിയമം നടപ്പായതായി പ്രഖ്യാപിച്ചപ്പോൾ 36 ലക്ഷം കുടുംബങ്ങളാണ് പിറന്ന മണ്ണിന്റെ അവകാശികളായത്. പാർലമെന്ററി പ്രവർത്തനവും തര പ്രവർത്തനങ്ങളും ഒന്നിച്ചുകൊണ്ടുപോകാമെന്ന് ലോകത്തെ പഠിപ്പിച്ചതും ഇ.എം.എസ് ആയിരുന്നുവെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |