കണ്ണൂർ : നിശ്ചയിക്കപ്പെട്ട ജോലി സമയത്തിനപ്പുറത്തേക്ക് രാപകലെന്നോ മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ ജീവൻ പണയപ്പെടുത്തി ജോലി ചെയ്തിട്ടും ഫോറസ്റ്റ് വാച്ചർമാർക്ക് ശമ്പളത്തിനായി കാത്തിരിപ്പ്. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്,കണ്ണവം,കൊട്ടിയൂർ,ആറളം വൈൽഡ് ലൈഫ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എന്നിവിടങ്ങളിലെ 120-ാളം ജീവനക്കാർക്കാരുടെ മൂന്ന് മുതൽ അഞ്ച് മാസം വരെയുള്ള ശമ്പളം നിലവിൽ കുടിശ്ശികയാണ്.
ഞായർ പോലും ഒഴിയാതെ മാസത്തിൽ മുഴുവൻ ദിവസവും ജോലി ചെയ്താലും 850 മുതൽ 900 നിരക്കിൽ ഇരുപത് ദിവസത്തെ വേതനം മാത്രമേ ഇവർക്ക് ലഭിക്കു. മാസം 26 ദിവസത്തെ കൂലി അനുവദിച്ച് തരണമെന്ന ഇവരുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.കഴിഞ്ഞ വർഷത്തെ ഓണത്തിന് പ്രഖ്യാപിച്ച ഫെസ്റ്റിവൽ അലവൻസ് വിതരണം ചെയ്യാത്തതും അപകടത്തിൽ പെടുന്ന വാച്ചർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നഷകാത്തതും തൊഴിലാളികൾക്കിടയിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
വടി കണ്ട് ആന ഓടണം!
ജനവാസ കേന്ദ്രങ്ങളിൽ ആനയും കാട്ടുപോത്തുമടക്കമുള്ള വന്യ ജീവികൾ ഇറങ്ങുമ്പോൾ അവയെ തുരത്തിയോടിക്കുകയെന്നതാണ് വാച്ചർമാരുടെ പ്രധാന ജോലി. എന്നാൽ ഇതിന് ആവശ്യമായ യാതൊരു പരിശീലനവും ഇവർക്ക് നൽകുന്നുമില്ല.ഇവർക്ക് അതിനാവശ്യമായ പരിശീലനം നൽകുന്നില്ല എന്നതാണ് വസ്തുത. നക്സൽ-മാവോയിസ്റ്റ് ഭീഷണി നേരിടുന്ന വനമേഖലകളിൽ പോലും വാച്ചർമാർക്ക് രക്ഷയായുള്ളത് കാട്ടിനുള്ളിൽ നിന്ന് സ്വയം കൊത്തിയെടുക്കുന്ന വടി മാത്രമാണ്. മാരക വിഷമുള്ള പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുള്ള കാടിനുള്ളിലേക്ക് പോകുമ്പോൾ സുരക്ഷയ്ക്കായി കൊടുത്തിരുന്ന ബൂട്ട് കഴിഞ്ഞ പത്ത് വർഷമായി കിട്ടാറില്ല. മഴക്കോട്ടും രാത്രികാല സഞ്ചാരത്തിന് ടോർച്ചും വർഷങ്ങൾക്ക് മുമ്പ് ലഭ്യമായിരുന്നെങ്കിൽ ഇന്ന് അതും ഇല്ല. ഇത്രയധികം കഷ്ടപ്പാടും ബുദ്ധിമുട്ടും അസഹിച്ച് ജോലി ചെയ്യുമ്പോഴും വാച്ചർമാരെന്ന് തെളിയിക്കുന്ന ഐഡന്റിറ്റി കാർഡോ യൂണിഫോമോ അനുവദിച്ച് കൊടുക്കാത്തതും കടുത്ത നീതി നിഷേധമാണ് എന്ന ആരോപണം ശക്തമാണ്.
''വാച്ചർമാരുടെ ജീവന് ഒരു സുരക്ഷയും ഇല്ല. ജീവൻ പണയം വെച്ചിട്ടാണ് ജോലി ചെയ്യുന്നത്. കൃത്യ സമയത്ത് ശമ്പളം നൽകാതെയും ആവശ്യങ്ങളോട് മുഖം തിരിച്ചും ഞങ്ങളെ അവഗണിക്കുകയാണ് സർക്കാർ''
യു.സഹദേവൻ -ജില്ല സെക്രട്ടറി , കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ
ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ സമരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ(എ.ഐ.ടി.യു.സി)യുടെ നേതൃത്വത്തിൽ കണ്ണൂർ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ ഫോറസ്റ്റ് വാച്ചർമാർ ഏകദിന പണിമിടക്ക് സമരം നടത്തി. മുൻ എം.എൽ.എയും കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ സാബു പോൾ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് കെ.ടി. ജോസ് അദ്ധ്യക്ഷനായി. യു.സഹദേവൻ, എം.ജി മജുംദാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |