കൊച്ചി: ഏപ്രിൽ ഒന്നു മുതൽ മുദ്രപത്രങ്ങൾ ഓൺലൈൻ (ഇ - സ്റ്റാംമ്പിംഗ്) ആകുമ്പോൾ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ വെണ്ടർമാർ. ഓൺലൈൻ ആയി മുദ്രപത്രങ്ങൾ വാങ്ങാമെങ്കിലും വില്പനാവകാശവും അത് പ്രിന്റെടുത്ത് നൽകാനുള്ള അവകാശവും വെണ്ടർമാർക്ക് നൽകണം, ഓൺലൈൻ മുദ്രപത്രത്തിൽ ഡിജിറ്റൽ സൈൻ പാടില്ല, വെണ്ടറുടെ ലൈസൻസ് നമ്പർ വേണം, ഓഫ്‌ലൈൻ മുദ്രപത്രങ്ങൾ ഒറ്റയടിക്ക് നിർത്താൻ പാടില്ല തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടു വച്ചിരിക്കുകയാണ് വെണ്ടർമാർ. ഇവ അംഗീകരിക്കുന്നതിന് നിയമ തടസമുണ്ടെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണിവർ.
സംസ്ഥാനത്തൊട്ടാകെയുുള്ള വെണ്ടർമാരുടെ തൊഴിലിനെ പുതിയ മാറ്റം ബാധിക്കുന്ന സ്ഥിതിയാണ്. നിലവിൽ എറണാകുളം ജില്ലയിൽ 400നടുത്ത് വെണ്ടർമാരുണ്ട്. വെണ്ടർമാരുടെ ഭാവി എന്താകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നതും ആശങ്കയേറ്റുന്നു.
കമ്മിഷനും വരുമാനവും നിലയ്ക്കും
നിലവിൽ ഓരോ വിലയുടെ മുദ്രപ്പത്രത്തിനും വെണ്ടർക്ക് കമ്മിഷനുണ്ട്. 100- 1,000വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് 4ശതമാനവും 1,000 മുതൽ 10,000 വരെയുള്ള പത്രങ്ങൾക്ക് 2.5ശതമാനവും 10,000 മുതൽ മുകളിലേക്കുള്ള പത്രങ്ങൾക്ക് 2 ശതമാനവും കമ്മിഷനാണ് ഇപ്പോൾ ഇവർക്ക് ലഭിക്കുന്നത്. മുദ്രപത്രം ഓൺലൈൻ ആക്കുന്നതോടെ ഇതില്ലാതെയാകും. മുദ്രപത്രങ്ങളുടെ കമ്മിഷൻ 7 മുതൽ 10ശതമാനം വരെ വർദ്ധിപ്പിക്കണമെന്ന 30വർഷത്തിലേറെയായുള്ള ആവശ്യത്തിനും ഇതോടെ അറുതിയാകും. വാടക കരാർ ഉൾപ്പെടെ വ്യക്തികൾ സ്വന്തം നിലയ്ക്ക് ചെയ്യുന്നതോടെ തൊഴിൽ നഷ്ടം ഉറപ്പ്.
ആവശ്യങ്ങളുമായി ആധാരമെഴുത്തുകാരും?
വെണ്ടർമാർക്ക് പുറമേ ആധാരമെഴുത്തുകാരും ആവശ്യങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിൽ താഴെ വരുന്ന രജിസ്‌ട്രേഷൻ നടപടികൾക്കുള്ള പത്രങ്ങൾ ആധാരമെഴുത്തുകാരിലൂടെ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
വ്യക്തതയില്ലാതെ സർക്കാർ ഉറപ്പുകൾ
ഇ-സ്റ്റാമ്പിംഗ് വരുന്നതോടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വെണ്ടർമാർക്ക് വേണ്ടെന്ന സർക്കാർ ഉറപ്പ് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. വെണ്ടർമാർക്ക് അവരുടെ പരിധിയിലുള്ള ഇ-സ്റ്റാമ്പിംഗ് കൈകാര്യം ചെയ്യാം, വെണ്ടർമാർ മുഖേന മാത്രമേ ഇ-സ്റ്റാമ്പിംഗ് നടത്താൻ കഴിയൂ, ഇതിനായി ഇ-ട്രഷറിയിൽ സ്റ്റാമ്പ് വെണ്ടർ മാനേജ്മെന്റ് സിസ്റ്റം ഒരുക്കും എന്നീ ഉറപ്പുകളായിരുന്നു സർക്കാർ നേരത്തെ നൽകിയിരുന്നത് എന്നാൽ ഇതൊന്നും സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |