ആലുവ: കേരള ലോട്ടറിയുടെ സമ്മർ ബമ്പർ ഒന്നാം സമ്മാനം 10 കോടി രൂപ സിനിമാ താരം രജനി ചാണ്ടിയുടെ വീട്ടുജോലിക്കാരൻ അസാം സ്വദേശി ആൽബർട്ട് ടിഗയ്ക്ക്.
സമ്മാനാർഹമായ എസ്.ഇ 222282 ടിക്കറ്റ് വിറ്റത് ചൂണ്ടിയിലെ മാഞ്ഞൂരാൻ ലോട്ടറി ഏജൻസിയാണെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ആൽബർട്ട് വിവരം ഓൺലൈൻ മുഖേന അറിഞ്ഞെങ്കിലും നാട്ടിലുള്ള ഭാര്യ അഞ്ചലയോട് മാത്രമാണ് പറഞ്ഞത്. വൈകിട്ട് രജനി ചാണ്ടിയുടെ ഭർത്താവ് ചാണ്ടിയെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഇന്നലെ രാവിലെ ആലുവ കാത്തലിക് സെന്ററിലെ എസ്.ബി.ഐ ബ്രാഞ്ചിലെത്തി ടിക്കറ്റ് കൈമാറി. അസാമിലെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ട് ആലുവ ശാഖയിലേക്ക് മാറ്റി ഉച്ചയ്ക്ക് ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്.
1995ലാണ് ആൽബർട്ട് കേരളത്തിൽ ജോലി തേടിയെത്തിയത്. 15 വർഷമായി രജനി ചാണ്ടിയുടെ വീട്ടിലെ ജീവനക്കാരനാണ്. അശോകപുരം കൊടികുത്തുമലയിലെ വീട് രജനി ചാണ്ടി ബന്ധുക്കൾക്ക് വിറ്റ് ചെങ്ങമനാട്ടിലെ ഫ്ളാറ്റിലേക്ക് ഒരു വർഷം മുമ്പ് താമസം മാറ്റിയപ്പോഴും ആൽബർട്ട് കൂടെയുണ്ടായിരുന്നു. വിറ്റ വീടിന്റെ കാവൽക്കാരനായും ചെടികൾ നനയ്ക്കാനും ഇപ്പോഴും ആൽബർട്ട് പോകുന്നുണ്ട്. ഇന്നലെ ലോട്ടറി ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ച ശേഷവും ജോലിസ്ഥലത്ത് തിരിച്ചെത്തി ചെടികൾക്ക് വെള്ളമൊഴിക്കാനും ആൽബർട്ട് ഉണ്ടായിരുന്നു.
നല്ലൊരു വീടുണ്ടാക്കണം:
മക്കളെ പഠിപ്പിക്കണം
അസാം ഡിമകുച്ചി ഉഡൽഗുരിയിൽ ഫെഡ്രിക് ടിഗയുടെ മകനാണ് ആൽബർട്ട് ടിഗ. സാമ്പത്തിക ബാദ്ധ്യതകളെ തുടർന്നാണ് കൂലിവേലക്കായി കേരളത്തിലെത്തിയത്. രജനി ചാണ്ടിക്കൊപ്പം കൂടിയതോടെ ജോലി സ്ഥിരമായി.
ഭാര്യ അഞ്ചലയും സ്കൂൾ വിദ്യാർത്ഥികളുമായ മക്കൾ ഏലിയാസ് (അഞ്ചാം ക്ളാസ്), ഡേവിഡ് (ഒന്നാം ക്ളാസ്) എന്നിവരും ഷീറ്റ് മേഞ്ഞ കൊച്ചുവീട്ടിലാണ് താമസം. നല്ലൊരു വീട് നിർമ്മിച്ച് മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം. അതാണ് പ്രധാന ലക്ഷ്യമെന്ന് ആൽബർട്ട് പറയുന്നു. പത്ത് വർഷത്തോളമായി ലോട്ടറി എടുക്കുന്നുണ്ടെങ്കിലും 5,000 രൂപ വരെയേ സമ്മാനം ലഭിച്ചിട്ടുള്ളൂ. സമ്മാനം ലഭിച്ചെങ്കിലും കേരളം വിട്ടുപോകില്ലെന്നും ആൽബർട്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |