പാലക്കാട്: മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് മുന്നോടിയായി ടെർമിനൽ നിർമ്മിക്കേണ്ട സ്ഥലം അളന്ന് തിട്ടപ്പെടുത്തി തുടങ്ങി. നിർമ്മാണത്തിനുള്ള സാധന- സാമഗ്രികളും എത്തിച്ചു. രൂപരേഖ തയ്യാറാക്കിയാലുടൻ അനുബന്ധ പ്രവൃത്തികളിലേക്ക് കടക്കും.
വി.കെ.ശ്രീകണ്ഠൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ നിർമ്മിക്കുന്നത്. ഒരേ സമയം 15 ബസുകൾ നിറുത്താവുന്ന വിധത്തിലാണ് ടെർമിനൽ നിർമ്മിക്കുക. ടെർമിനലിനൊപ്പം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനും പദ്ധതിയുണ്ട്.
മഴക്കാലത്തിന് മുമ്പ് ടെർമിനൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. ഈ മാസം ആറിനായിരുന്നു നിർമ്മാണത്തിന് തറക്കല്ലിട്ടത്. രണ്ടാഴ്ച പിന്നിട്ടിട്ടും നിർമ്മാണം തുടങ്ങാത്തതിൽ യാത്രക്കാരും വ്യാപാരികളും ആശങ്കയിലായിരുന്നു. നിർവഹണ ഏജൻസിയായ ജില്ലാ പഞ്ചായത്ത് എക്സി.എൻജിനീയർ ടെർമിനലിന്റെ അളവടങ്ങുന്ന കാഡ് സി.ഡി ആവശ്യപ്പെട്ടിട്ടും നഗരസഭ ഇതിന്റെ പേപ്പർ കോപ്പി മാത്രമേ നൽകിയിട്ടുള്ളൂ എന്നതിനാലാണ് നിർമ്മാണം ആരംഭിക്കാനാകാത്തതെന്ന് പറഞ്ഞിരുന്നു.
സി.ഡി ലഭിക്കാതെ കൃത്യതയിലും വേഗത്തിലും നിർമ്മാണം നടത്താനാവാത്തതിനാൽ ജില്ലാ പഞ്ചായത്ത് എക്സി.എൻജിനീയർ മാർച്ച് എട്ടിന് നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സി.ഡി തയ്യാറാക്കി നൽകേണ്ട കൺസൾട്ടൻഡ് ഇത് നൽകിയിട്ടില്ലെന്നാണ് നഗരസഭയുടെ വാദം. വി.കെ.ശ്രീകണ്ഠൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് എക്സി. എൻജിനീയർ 17ന് വീണ്ടും നഗരസഭ സെക്രട്ടറിക്ക് റിമൈണ്ടർ കത്ത് നൽകി. കാലപ്പഴക്കം ചെന്ന മുൻസിപ്പൽ സ്റ്റാൻഡിലെ കെട്ടിടം പൊളിച്ചിട്ട് നാലുവർഷം പിന്നിടുമ്പോഴാണ് ടെർമിനൽ നിർമ്മാണം ആരംഭിക്കുന്നത്.
നടപടി ഉടൻ
ടെർമിനലിന്റെ ഡ്രോയിംഗ് ഉൾപ്പെടെ ഡി.പി.ആർ റിപ്പോർട്ട് സമർപ്പിച്ചു. ആദ്യ കത്തിന് മറുപടി നൽകി. ഡി.പി.ആറും മറ്റ് പൂർണ വിവരങ്ങളും നൽകിയതാണ്. റിമൈണ്ടർ കത്തിന് രണ്ട് ദിവസത്തിനുള്ളിൽ മറുപടി നൽകും. സമയബന്ധിതമായി നിർമ്മാണ നടപടി ഉടനെയുണ്ടാവും.
-ടി.ജി.അജേഷ്, സെക്രട്ടറി, പാലക്കാട് നഗരസഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |