മലപ്പുറം: ജില്ലയിൽ പോക്‌സോ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നിൽ കുട്ടികളുടെ മൊബൈൽ ഉപയോഗവും കാരണമാകുന്നതായി പൊലീസ്. കൊവിഡ് സമയത്ത് പഠനം ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാർത്ഥികളുടെ കൈവശം മൊബൈൽ ഫോൺ വ്യാപകമായിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് നിരന്തരമായ ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുകയും സ്വകാര്യ ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് ഇരയാവുകയും ചെയ്യുന്ന കേസുകൾ കൂടിയതായി പൊലീസ് മുന്നറിയിപ്പേകുന്നു. ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും നേരിട്ട അതിക്രമങ്ങളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. കൊവിഡ് കാലത്തിന് ശേഷം, പ്രണയബന്ധങ്ങളിൽ അകപ്പെട്ടുള്ള ലൈംഗികാതിക്രമ കേസുകളാണ് കൂടുതൽ.
ഈ വർഷം ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 115 പോക്‌സോ കേസുകളാണ്. 85 പെൺകുട്ടികളും 26 ആൺകുട്ടികളും ലൈംഗികാതിക്രമത്തിന് ഇരയായി. പ്രണയക്കുരുക്കിൽപെടുത്തി പീഡിപ്പിക്കുന്ന കേസുകളാണ് നല്ലൊരു പങ്കും.
കേസുകൾ വർദ്ധിക്കുന്നു
2021ൽ 444 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2022ൽ ഇത് 526 എണ്ണമായി ഉയർന്നു. 2021ൽ 99 ആൺകുട്ടികളും 324 പെൺകുട്ടികളും 2022ൽ 392 പെൺകുട്ടികളും 129 ആൺകുട്ടികളുമാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ബോധവത്ക്കരണവും അധികൃതരുടെ ഉണർന്നുള്ള ഇടപെടലും മൂലം പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൂടുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. വിചാരണ നീളുന്നതും പലവിധ സമ്മർദ്ദങ്ങളിൽപ്പെട്ട് ഇരകൾ കേസുമായി മുന്നോട്ടുപോവാത്തതും വെല്ലുവിളിയാണ്. 2022ൽ 29 കേസുകളിലെ പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഈ വർഷം 20 കേസുകളിലെ പ്രതികളും ശിക്ഷിക്കപ്പെട്ടു.
പോക്സോ കേസുകളുടെ എണ്ണം
2021 2022 2023ജനുവരി 31 33 44
ഫെബ്രുവരി 59 34 51
മാർച്ച് 43 77 20
ഏപ്രിൽ 18 30
മെയ് 13 43
ജൂൺ 38 38
ജൂലായ് 25 60
ആഗസ്റ്റ് 30 49
സെപ്തംബർ 36 48
ഒക്ടോബർ 37 37
നവംബർ 27 54
ഡിസംബർ 53 57
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |