കോട്ടയം: വേനലിൽ കരിഞ്ഞുണങ്ങി കർഷകരുടെ സ്വപ്നങ്ങൾ. വരൾച്ചയും കാട്ടുതീയും മൂലം 70 ലക്ഷം രൂപയുടെ കൃഷിനാശമാണ് മാർച്ചിൽ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 11.11 ഹെക്ടർ കൃഷിയാണ് കൊടുംചൂടിൽ നശിച്ചത്. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം ഈ മാസം കാട്ടുതീ മൂലം 0.88 ഹെക്ടറിലായി 23 കർഷകരുടെ 3.93 ലക്ഷം രൂപയുടെ കൃഷി നശിച്ചു. മേലുകാവ്, തലനാട്, മുണ്ടക്കയം, കോരുത്തോട് എന്നിവിടങ്ങളിലാണ് കാട്ടുതീ നാശം വിതച്ചത്. മേലുകാവിൽ 100 കമുങ്ങ്, തലനാടിൽ 55 കുരുമുളക്, 100 കാപ്പി, 40 റബർ, മുണ്ടക്കയത്ത് 350 ഏത്തവാഴ, കോരുത്തോട് 20 വാഴ, 25 കമുങ്ങ്, 15 കൊക്കോ എന്നിങ്ങനെയാണ് കൃഷിനാശം. തലനാടിൽ മാത്രം1.86 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി.
കടുത്തചൂടിൽ ഈ മാസം ഇതുവരെ 10.235 ഹെക്ടറിലായി 67.35 ലക്ഷം രൂപയുടെ കൃഷിനശിച്ചു. ഇതിൽ മണിമലയിൽ മാത്രം 47.5 ലക്ഷം രൂപയുടെ നാശമുണ്ടായി. 92 കർഷകരുടെ 9500 വാഴ നശിച്ചു. ഇതിൽ 4750 എണ്ണം കുലച്ച വാഴകളാണ്. ഇവിടെ 3.8 ഹെക്ടറിലാണ് കൃഷിനാശം. തലപ്പലം, എരുമേലി സൗത്ത്,കൂട്ടിക്കൽ, ളാലം, പൂവരണി, വൈക്കം,ഭരണങ്ങാനം,കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളിലും വ്യാപക കൃഷിനാശമുണ്ടായി. ഒക്ടോബർ, നവംബർ മാസങ്ങളിൽ നട്ട വാഴകൾ വേനൽ മഴ ലഭിക്കാത്തതുമൂലം കരിഞ്ഞു. വാഴപ്പിണ്ടിയുടെ വെള്ളം വറ്റി വാഴകൾ ഒടിഞ്ഞുവീണു. ഈ മാസം 12000ത്തോളം വാഴകളാണ് നശിച്ചത്. നാട്ടകത്ത് 5 ഹെക്ടറിലെ നെൽകൃഷി നശിച്ചു. കുരുമുളക്, ജാതി, പച്ചക്കറികൾ, ഫലവൃക്ഷത്തൈകൾ മുതൽ തെങ്ങിൻ തൈകളും കമുങ്ങും വരെ വാടിയ നിലയിലാണ്.
വേനൽമഴയും വില്ലനായി
കടുത്തചൂടിൽ ആശ്വാസമായി പെയ്ത വേനൽമഴയിലും കൃഷിനാശമുണ്ടായി. പൂഞ്ഞാർ തെക്കേക്കര, പേരൂർ, ചെങ്ങളം സൗത്ത്, എരുമേലി നോർത്ത്, വിജയപുരം എന്നിവിടങ്ങളിലാണ് മൂന്നു ലക്ഷത്തോളം രൂപയുടെ കൃഷിനാശം റിപ്പോർട്ട് ചെയ്തത്.
►കാട്ടുതീ - 0.88 ഹെക്ടർ - 3.93 ലക്ഷം രൂപയുടെ കൃഷിനാശം
►വരൾച്ച - 10.235 ഹെക്ടർ - 67.35 ലക്ഷം രൂപയുടെ കൃഷിനാശം
കാട്ടുതീ നാശം വിതച്ചത്: മേലുകാവ്, തലനാട്, മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |