തിരുവനന്തപുരം: ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ 35 അദ്ധ്യാപകർക്ക് പ്രൊഫസർ പദവി അനുവദിക്കാനുള്ള അന്തിമ ലിസ്റ്റ് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഫെബ്രുവരി പത്തിന് 46 പേരുടെ പട്ടിക പുറത്തിറക്കിയതിൽ അപാകത കണ്ടെത്തുകയും ലിസ്റ്റ് പിൻവലിക്കുകയും ചെയ്തു. 20നാണ് പുതിയ ലിസ്റ്റ് പുറത്തിറക്കിയത്. പ്രൊഫസർ പദവിക്കായി 150 അദ്ധ്യാപകരാണ് അപേക്ഷിച്ചത്. 127 അപേക്ഷകൾ സെലക്ഷൻ കമ്മിറ്റി പരിഗണിച്ചു. വിരമിച്ച 23 പേരുടെ അപേക്ഷ പരിഗണിച്ചില്ല.
15വർഷം സർവീസും ഗവേഷണ ബിരുദവും യു.ജി.സി അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 10 പ്രസിദ്ധീകരണങ്ങളുമുള്ള അദ്ധ്യാപകർക്ക് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാമെന്ന് 2018 ജൂലായിൽ ഇറക്കിയ റഗുലേഷൻ 2021ലാണ് സംസ്ഥാന സർക്കാർ അംഗീകരിച്ച് നടപ്പാക്കിയത്.
പ്രിൻസിപ്പൽ തസ്തിക നിയമനം ഇഴയുന്നു
അതേസമയം, 60 ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 4 വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന പ്രിൻസിപ്പൽ തസ്തികകളിലെ നിയമനം ഇഴയുകയാണ്. നിയമനത്തിനുള്ള പി.എസ്.സി ലിസ്റ്റിനെ പറ്റി പരാതി ബോധിപ്പിക്കാൻ, അവസരം നൽകി സർക്കാർ ഉത്തരവിറക്കിയത് വിവാദമായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ വിദഗ്ദ്ധസമിതി ഇന്റർവ്യൂ നടത്തിയാണ് 110 അപേക്ഷകരിൽ നിന്ന് 43 പേരുടെ റാങ്ക് പട്ടിക പി.എസ്.സിക്ക് ശുപാർശ ചെയ്തത്. യു.ജി.സിയുടെ അംഗീകൃത ജേർണലുകൾക്ക് പകരം കോളേജ് തല ജേർണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പരിഗണിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതും വിവാദമായിട്ടുണ്ട്.
പ്രിയം പ്രാെഫസർ പദവി
സമാന ശമ്പളസ്കെയിലാണെങ്കിലും പ്രൊഫസർ പദവിയാണ് അദ്ധ്യാപകർക്ക് പ്രിയം. പ്രിൻസിപ്പലായാൽ ഉത്തരവിറങ്ങുന്ന ദിവസം മുതലേ പ്രാബല്യത്തിലാവൂ. പ്രൊഫസർക്ക് 2018 ജൂലായ് മുതൽ മുൻകാല പ്രാബല്യം ലഭിക്കും. 5 ലക്ഷം രൂപയിലധികം ശമ്പള കുടിശ്ശികയും കിട്ടും. പ്രിൻസിപ്പൽ തസ്തികയിലേക്കുള്ള ഫീഡർ കാറ്റഗറി അസോ. പ്രൊഫസറാണ്. കോളേജുകളിൽ പ്രൊഫസർ തസ്തിക വരുന്നതോടെ ഇതാവും ഫീഡർ കാറ്റഗറി. പ്രൊഫസർ സ്ഥാനക്കയറ്റം നൽകിയശേഷം അവരിൽ നിന്ന് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിന് പകരം, രണ്ട് നിയമന സമിതികൾ സമാന്തരമായി പ്രവർത്തിക്കുകയാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |