പ്രചരിച്ചത് വ്യാജ എക്‌സ്റേ
തിരുവനന്തപുരം; നിയമസഭയിലുണ്ടായ പ്രതിഷേധത്തിനിടെ കൈയ്‌ക്ക് പരിക്കേറ്റ കെ.കെ. രമ എം.എൽ.എ യ്‌ക്ക് പഴയ പ്ലാസ്റ്റർ മാറ്റിയിട്ടു. ലിഗ‌്മെന്റിനേറ്റ പരിക്ക് ഭേദമായിട്ടില്ലാത്തതിനാൽ എം.ആർ.ഐ സ്‌കാൻ ചെയ്ത് ബുധനാഴ്ച എത്തണമെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ നിർദ്ദേശിച്ചു. പ്ലാസ്റ്ററിട്ട് മൂന്നു ദിവസം കഴിഞ്ഞ് എത്താനാണ് ഡോക്ടർ നിർദ്ദേശിച്ചിരുന്നതെങ്കിലും തിരക്കുകൾ കാരണം എത്താൻ സാധിച്ചില്ലെന്ന് കെ.കെ. രമ പറഞ്ഞു. വേദന കുറയാതെ വന്നതോടെയാണ് വീണ്ടും പരിശോധയ്‌ക്ക് എത്തിയത്.
സമൂഹമാദ്ധ്യമങ്ങളിൽ തന്റേതെന്ന പേരിൽ പ്രചരിച്ച എക്സ്റേ വ്യാജമാണെന്നും മറ്റൊരു എക്സ്റേയിൽ രമയുടെ പേര് കൂട്ടിച്ചേർത്തതാണെന്നും ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതായി രമ പറഞ്ഞു. രമയുടെ കൈയ്ക്ക് പരിക്കേറ്റിട്ടില്ലെന്ന് കാട്ടി എക്സ്റേ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. വ്യാജ എക്സ്റേയെന്ന് വ്യക്തമായതോടെ സൈബർ പൊലീസിൽ പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് രമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |