തൃശൂർ : ചാർജ്ജെടുത്ത ഉടനെ കളക്ടർ മാമനോട് ആദ്യ ദിനത്തിൽ കുട്ടികൾ ചോദിച്ചത് അവധി. പരീക്ഷാക്കാലവും മഴയില്ലാത്തതും മൂലം അവധി തരാൻ പറ്റില്ലെന്നായി കളക്ടർ മാമൻ. പകരം സർപ്രൈസ് സമ്മാനം തരാമെന്ന് ഓഫർ. ചാർജ്ജെടുത്ത് മണിക്കൂറുകൾക്കുള്ളിൽ വി.ആർ.കൃഷ്ണ തേജയുടെ ആദ്യ ഇടപെടൽ കുട്ടികൾക്കായുള്ളതായിരുന്നു. മലയോര, തീരദേശ മേഖലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 15 സ്‌കൂളുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയാണ് കളക്ടറുടെ ഇടപെടൽ. 65 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് സ്മാർട്ട് ക്ലാസ് റൂമാണ് ഒരുക്കിയത്. കുട്ടികൾക്കുള്ള ആദ്യ സമ്മാനമെന്ന നിലയിലാണ് ഈ സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ആദ്യ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കായുള്ള പ്രവർത്തനങ്ങളിൽ ജില്ലയിൽ ആദ്യത്തേതാണ് ഇതെന്നും കളക്ടർ പറഞ്ഞു. ടി.ടി.കെ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് സ്മാർട്ട് റൂം ഒരുക്കിയത്. എത്രയും വേഗം സ്മാർട്ട് ക്ലാസ് റൂം ഇൻസ്റ്റാൾ ചെയ്യണമെന്ന് സ്‌കൂൾ അധികൃതർക്ക് കളക്ടർ നിർദ്ദേശം നൽകി. ഓൺലൈൻ ക്ലാസുകൾക്കും ക്ലാസുകളുടെ ലൈവ് സ്ട്രീമിംഗിനുമുള്ള സൗകര്യമടങ്ങിയതാണ് സ്മാർട്ട് ഇന്ററാക്ടീവ് പാനലുകൾ അടങ്ങിയ സ്മാർട്ട് ക്ലാസ് റൂം. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിൽ ഉള്ളടക്കം സൂം ചെയ്ത് കാണാനും വൈറ്റ് ബോർഡായി ഉപയോഗിക്കാനുമാകും. അസിസ്റ്റന്റ് കളക്ടർ വി.എം.ജയകൃഷ്ണൻ, എ.ഡി.എം ടി.മുരളി, ടി.വി.മദനമോഹനൻ, സി.പി.അബ്ദുൾ കരീം, ഡോ.എം.ശ്രീജ, എ.എ.ഗ്ലാഡ്‌സൺ മനോജ്, പി.വിജയകുമാരി, എസ്.ഷാജി, പി.കെ.അജിതകുമാരി, പി.എം.ബാലകൃഷ്ണൻ, പി.ജെ.ബിജു, ഡോ.എം.സി.നിഷ, ബീന ജോസ്, ഷീബ ചാക്കോ, ടി.ബി.രത്‌നകുമാരി എന്നിവർ പങ്കെടുത്തു.
കളക്ടറായി വി.ആർ. കൃഷ്ണ തേജ ചുമതലയേറ്റു
തൃശൂർ: ജില്ലയുടെ 46-ാം കളക്ടറായി വി.ആർ. കൃഷ്ണതേജ ചുതമലയേറ്റു. രാവിലെ 9.30ന് കളക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോകുന്ന ഹരിത വി. കുമാറിൽ നിന്നാണ് ചുമതല ഏറ്റെടുത്തത്.
ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കൃഷ്ണ തേജ 2015 ഐ.എ.എസ് ബാച്ചുകാരനാണ്. ആലപ്പുഴ കളക്ടർ പദവിയിൽ നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്. 2016- 17ൽ തൃശൂർ അസിസ്റ്റന്റ് കളക്ടറായിരുന്ന കൃഷ്ണ തേജ, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ, ടൂറിസം വകുപ്പ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ, സബ് കളക്ടർ മുഹമ്മദ് ശഫീഖ്, അസിസ്റ്റന്റ് കളക്ടർ വി.എം. ജയകൃഷ്ണൻ, എ.ഡി.എം: ടി. മുരളി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ജില്ലയിലെ ജനങ്ങൾക്കു വേണ്ടി കഴിവിന്റെ പരമാവധി ചെയ്യും. നേരത്തേ തൃശൂരിൽ അസിസ്റ്റന്റ് കളക്ടറായുള്ള പരിചയം കളക്ടറെന്ന നിലയിൽ ഏറെ പ്രയോജനപ്പെടുമെന്ന് കരുതുന്നു.
- കൃഷ്ണതേജ, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |