കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒരാളെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. താത്ക്കാലിക ജീവനക്കാരിയായ ദീപയെയാണ് അടിയന്തരമായി പിരിച്ച് വിട്ടത്. അഞ്ച് വനിതാ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ ശശീന്ദ്രനെതിരെ നൽകിയ മൊഴിയിൽ മാറ്റം വരുത്തുവാൻ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്.
അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ആശുപത്രി ജീവനക്കാരായ അഞ്ച് സ്ത്രീൾക്കെതിരെ സാക്ഷികളെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഴ്സിംഗ് അസിസ്റ്റന്റായ പ്രസീത മനോളി, ഗ്രേഡ് 2 അറ്റൻഡർമാരായ ഷൈമ, ഷലൂജ, ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ് എന്നിവരെ സസ്പെൻഡ് ചെയ്യുകയും ദീപയെ പിരിച്ചു വിടുകയും ചെയ്തത്. ഇവർ ഔദ്യോഗിക വേഷത്തിലെത്തി മൊഴി തിരുത്താൻ ആവശ്യപ്പെട്ടതായാണ് പരാതി. കുറ്റാരോപിതർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതിനാൽ ഉടനെ തന്നെ അറസ്റ്റുണ്ടാകാനാണ് സാദ്ധ്യത.
അതേസമയം തൈറോയ്ഡ് രോഗത്തിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം അർദ്ധ ബോധാവസ്ഥയിൽ ആശുപത്രിയിലെ ഐസിയുവിലെത്തിച്ച യുവതിയെയാണ് ശശീന്ദ്രൻ പീഡനത്തിനിരയാക്കിയത്. സംഭവ ദിവസം ഇയാളെ വനിതാ രോഗിയോടൊപ്പം ഐസിയുവിൽ കണ്ടെത്തിയ നഴ്സ് ശകാരിച്ച് ഇറക്കിവിട്ടിരുന്നു. യുവതിയ്ക്ക് ബോധം തെളിഞ്ഞതിന് ശേഷമാണ് പീഡന വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രതി ഇപ്പോൾ റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |