മങ്ങാട്- പെരിങ്ങാടി- കവിയൂർ ഭാഗങ്ങളിൽ ജനം ഭീതിയിൽ
ന്യൂമാഹി: തെരുവ് നായ്ക്കളുടെ ശല്യത്തിൽ പൊറുതിമുട്ടിയ മങ്ങാട് പ്രദേശത്തെ വിറപ്പിച്ച് കാട്ടുപന്നികളും പെരുകി. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ രാത്രിയിൽ പുറത്തിറങ്ങാൻ തന്നെ ജനം ഭയക്കുകയാണ്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷാ യാത്രികരും ഇരുചക്രയാത്രക്കാരും അപകടത്തിൽപ്പെട്ടിരുന്നു. കൃഷി നാശവുമുണ്ട്.
പളളിപ്രം, മങ്ങാട് ഭാഗങ്ങളിലാണ് തെരുവ് നായ ശല്യം കൂടുതലുള്ളത്.വേനൽ കടുത്തതോടെ വെള്ളവും ഭക്ഷണവും തേടി കാട്ടുപന്നികൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്നതാണ് പ്രദേശ നിവാസികളുടെ ഉറക്കം കെടുത്തുന്നത്. ഒരാഴ്ചക്ക് മുമ്പാണ് കവിയൂർ അംബേദ്കർ വായനശാലക്ക് സമീപം മാഹിപ്പാലത്തെ ഓട്ടോ ഡ്രൈവർ റാസിക് പന്നിയുടെ അക്രമത്തിന് ഇരയായത്. ഓട്ടോറിക്ഷയ്ക്കും സാരമായ കേടുപാടുണ്ടാക്കി. രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരാണ് പന്നികളുടെ ആക്രമണത്തിന് കൂടുതൽ ഇരയാവുന്നതെന്ന് റെയീസ് പറഞ്ഞു.
കവിയൂർ, ഒളവിലം തൃക്കണ്ണാപുരം അമ്പലം പരിസരം, പാത്തിക്കൽ, മങ്ങാട് മണ്ട ബസാർ, റേഷൻ പീടിക പരിസരം, വയലക്കണ്ടി ബസ് റ്റോപ്പ് പരിസരം എന്നിവിടങ്ങളിൽ പന്നിക്കൂട്ടങ്ങളുടെയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി മങ്ങാട് ദേശീയപാത ബൈപാസിന് സമീപത്തുകൂടി സ്‌കൂട്ടറിൽ വരികയായിരുന്ന ഭാര്യയും മകളും പന്നിയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് മങ്ങാട് ഹോട്ടലുടമയായ എസ്.ദീപക് ഗോവിന്ദ് പറഞ്ഞു. റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നതും കാടുമൂടിക്കിടക്കുന്നതും പന്നികളുടെ സ്വൈര്യ വിഹാരത്തിന് സൗകര്യമായിട്ടുണ്ട്. അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ദേശീയപാതക്കരികിലെ തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടിയെടുക്കണമെന്നും ദീപക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |