നിലമ്പൂർ: പുള്ളിമാനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടി. ചെമ്പൻകൊല്ലി സ്വദേശി അയ്യൂബാണ് പിടിയിലായത്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
നിലമ്പൂർ നോർത്ത് ഡിവിഷനിലെ നിലമ്പൂർ റെയ്ഞ്ച് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ വൈലാശ്ശേരി ഇ.എഫ്.എൽ വനഭൂമിയിൽ വേട്ടയാടിയ പുള്ളിമാനുമായി ബൈക്കിൽ വരുന്നതിനിടെയാണ് ഇയാൾ വനപാലകരുടെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ചാക്കിൽ കെട്ടിയ നിലയിൽ പുള്ളിമാന്റെ ജഡം, ബാഗിൽ സൂക്ഷിച്ച നാടൻ തോക്ക്, ഒരു വെടിയുണ്ട, രണ്ട് ഇലക്ട്രോണിക് ത്രാസുകൾ,പ്ലാസ്റ്റിക് കവറുകൾ, രണ്ട് ഹെഡ് ലൈറ്റുകൾ, ഒരു പെൻടോർച്ച്, നാല് കത്തികൾ, കത്തി മൂർച്ച കൂട്ടുന്ന ഉപകരണം എന്നിവയും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദാലി ജിന്ന, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.ഗിരീശൻ എന്നിവരുടെ നേതൃത്വത്തിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സി.എം.സുരേഷ്, ബീറ്റ് ഓഫീസർമാരായ ടി.ഷാക്കിർ, എൻ.കെ.രതീഷ്, എം.സുധാകരൻ, എൻ.ആഷിഫ്, സി.പി.ഒ അർജ്ജുൻ എന്നിവരാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |