ജമ്മു: ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായ ഡോ. ഫറൂഖ് അബ്ദുള്ള. അധികാരത്തിൽ തുടരാൻ വേണ്ടി മാത്രമാണ് ബിജെപി രാമന്റെ പേര് ഉപയോഗിക്കുന്നതെന്നും എന്നാൽ രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല എന്നും അദ്ദേഹം പറഞ്ഞു. പാന്തേഴ്സ് പാർട്ടി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭഗവാൻ രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ദയവായി നിങ്ങളുടെ മനസിൽ നിന്ന് ഈ തെറ്റിദ്ധാരണ നീക്കം ചെയ്യുക. മുസ്ലീമോ ക്രിസ്ത്യാനിയോ അമേരിക്കക്കാരനോ റഷ്യക്കാരനോ ആരുമാകട്ടെ, രാമൻ അവനിൽ വിശ്വസിക്കുന്ന എല്ലാവരുടെയും ദൈവമാണ്. ഞങ്ങൾ രാമന്റെ ശിഷ്യന്മാർ മാത്രമാണ് എന്ന് പറഞ്ഞ് നിങ്ങളുടെ അടുക്കൽ വരുന്നവർ വിഡ്ഢികളാണ്. അവർ രാമന്റെ പേര് വിറ്റ് ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. അവർക്ക് രാമനോടല്ല, അധികാരത്തോടാണ് സ്നേഹം. ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ സാധാരണക്കാരന്റെ ശ്രദ്ധ തിരിക്കാനായി അവർ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾക്ക് മറ്റ് പാർട്ടികളുമായുള്ള ഐക്യത്തിന് ഒന്നും സംഭവിച്ചിട്ടില്ല. അത് കോൺഗ്രസായാലും എൻസി ആയാലും പാന്തേഴ്സ് ആയാലും. ഞങ്ങൾ ജനങ്ങൾക്കുവേണ്ടി പോരാടാനും മരിക്കാനും തയ്യാറാണ്. ഞങ്ങൾ ഒറ്റക്കെട്ടായി തന്നെ തുടരും. '- ഡോ. ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ഇലക്ടോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ അപകടത്തിലാണ് എന്നൊക്കെ അവർ തിരഞ്ഞെടുപ്പ് വേളയിൽ നിരന്തരം പറയും, പക്ഷേ അതിൽ വീഴരുതെന്ന് നിങ്ങളോട് താൻ അഭ്യർത്ഥിക്കുകയാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |