തിരുവനന്തപുരം: വിദ്യാർത്ഥിയെ ബസിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ ആരോപിതയായ വനിതാ കണ്ടക്ടറെ ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്ന് ആവർത്തിച്ച് കെ.എസ്.ആർ.ടി.സി. ബസിന്റെ നമ്പർ അടക്കമുള്ള വിശദ വിവരങ്ങൾ പരാതിയിൽ കൈമാറാത്തതാണ് വനിതാ കണ്ടക്ടറെ തിരിച്ചറിയാൻ താമസം വരുത്തുന്നത് എന്നാണ് വിശദീകരണം. കീറിയ നോട്ട് നൽകിയതിന്റെ പേരിൽ വിദ്യാർത്ഥിയെ ഇറക്കി വിട്ടു എന്ന പരാതിയിൽ ആവശ്യമായ തെളിവ് ലഭിച്ചാൽ ഉടനെ തന്നെ നടപടി സ്വീകരിക്കുമെന്നാണ് സിഎംഡി ബിജു പ്രഭാകർ അറിയിച്ചത്. എന്നാൽ വകുപ്പുതല അന്വേഷണം തുടങ്ങി മുന്നുദിവസം കഴിഞ്ഞിട്ടും കണ്ടക്ടറെ കണ്ടെത്താൻ കഴിയാത്തതിൽ അമർഷം നിലനിൽക്കുന്നുണ്ട്.
നിലവിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് ഓഫീസറാണ് വിഷയത്തിൽ അന്വേഷണം നടത്തി വരുന്നത്. കുട്ടിയെ നേരിട്ട് കണ്ട് തെളിവെടുപ്പ് നടത്തിയിട്ടും വനിതാ കണ്ടക്ടറെ തിരിച്ചറിയാനായിട്ടില്ല. സംഭവ ദിവസം കണ്ടക്ടർ മാസ്ക് വെച്ചിരുന്നതായാണ് കുട്ടി അറിയിക്കുന്നത്. കൂടാതെ കുട്ടിയുടെ പരീക്ഷ പൂർത്തിയാകുന്ന വെള്ളിയാഴ്ച സംഭവസ്ഥലത്ത് വെച്ച് വീണ്ടും തെളിവെടുപ്പ് നടത്തും.
സാധാരണ ലഭിക്കുന്ന പരാതികളിൽ ബസ് നമ്പർ, റൂട്ട് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ നിലവിൽ ഇവയെക്കുറിച്ച് അജ്ഞത നിലനിൽക്കുന്നതായാണ് സിഎംഡി അറിയിക്കുന്നത്. സംഭവസമയം അഞ്ചോളം വനിതാ കണ്ടക്ടർമാരാണ് ജോലി ചെയ്തിരുന്നതെന്നും യാത്രാക്കാരുടെ കൈയിൽ എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ കെഎസ്ആർടിസിയെ ബന്ധപ്പെടണമെന്നും ബിജു പ്രഭാകർ അറിയിച്ചു.
അതേസമയം വനിതാ കണ്ടക്ടറെ ഒഴിവാക്കിയുള്ള തിരിച്ചറിയൽ ശ്രമവും അന്വേഷണവുമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നതെന്നാണ് ആക്ഷേപം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ബസിൽ നിന്ന് ഇറക്കിവിട്ടത്. സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ അഞ്ച് ഡിപ്പോകളിലെ ബസുകൾ മാത്രമാണ് ഈ ഭാഗത്തുകൂടി ഓടുന്നത്. പരാതി ഉണ്ടായ ദിവസം ഇതുവഴി കടന്നുപോയ ബസുകളും ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും നിഷ്‌പ്രയാസം കണ്ടെത്താനാകും. ഒരോ ഡിപ്പോയിൽ നിന്നുള്ള ട്രിപ്പ് ഷീറ്റുകളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉണ്ടാകും. കൃത്യമായി പരിശോധിച്ചാൽ കണ്ടക്ടറെ കണ്ടെത്താമെന്നിരിക്കെ മനഃപൂർവം ഒളിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
കണ്ടക്ടറെ കുട്ടി തിരിച്ചറിഞ്ഞാൽ മാത്രം നടപടി എടുത്താൽ മതിയാകും. ഇല്ലെങ്കിൽ കേസൊതുക്കാൻ കഴിയും. ഈ വഴിക്കുള്ള നീക്കം സജീവമാണ്. കണ്ടക്ടറുടെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞുകൊണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരണം ആരംഭിക്കുകയും ചെയ്തു. തൊഴിലാളി സംഘടനകൾക്ക് ശക്തമായ സ്വാധീനമുള്ള വിജിലൻസ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. നിക്ഷ്പ്പക്ഷമായ അന്വേഷണമുണ്ടാകില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |