തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളെപ്പോലെ കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകും.ഐ.ടി പാർക്കുകളിലെ മദ്യക്കച്ചവടം ബാറുടമകൾക്ക് നൽകേണ്ടെന്നും ഇടതുമുന്നണിയിൽ ധാരണയായി. ഐ.ടി പാർക്കുകളിലെ ക്ലബ്ബുകൾക്ക് തന്നെ ചുമതല നൽകിയേക്കും.ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുന്ന പുതിയ മദ്യ നയം അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കും.
കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്‌സൈസിന്റെ ശുപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് സ്റ്റാർ പദവി . കള്ളുഷാപ്പുകളുടെ ലേലം ഓൺ ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാന്നിദ്ധ്യത്തിൽ നറുക്കിട്ടാണ് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡിന് ചട്ടങ്ങൾ രൂപീകരിക്കുന്നത് അന്തിമ ഘട്ടത്തിലാണ്.
ഒരു തെങ്ങിൽ നിന്ന് നിലവിൽ രണ്ട് ലിറ്റർ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാൻ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാൻ സമിതിയെ വയ്ക്കും.. ഐ.ടി പാർക്കുകളിലെ മദ്യ വില്പനയായിരുന്നു കഴിഞ്ഞ നയത്തിലെ പ്രധാന ശുപാർശ. മദ്യവിൽപ്പന ആരു നടത്തുമെന്നതിൽ തർക്കമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |