ലണ്ടൻ: ഒരു വർഷത്തിലധികം മൂത്രമൊഴിക്കാൻ സാധിക്കാതിരുന്ന 30 കാരിയ്ക്ക് പരിശോധനയിൽ കണ്ടെത്തിയത് അപൂർവരോഗം. യു കെ സ്വദേശിനിയായ എല്ലി ആഡംസ് എന്ന യുവതിയ്ക്കാണ് ഫൗലേഴ്‌സ് സിൻഡ്രോം എന്ന അപൂർവരോഗം കണ്ടെത്തിയത്. മൂത്രം പുറത്തേയ്ക്ക് കളയാനാകാതെ വരുന്ന അവസ്ഥയാണ് ഫൗലേഴ്‌സ് സിൻഡ്രോം. ഇത് ചെറുപ്പക്കാരികളിലാണ് സാധാരണയായി കണ്ടുവരുന്നത്.
2020 ഒക്‌ടോബറിലാണ് എല്ലിയിൽ ആദ്യമായി രോഗലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നത്. എത്രതന്നെ വെള്ളം കുടിച്ചാലും മൂത്രമൊഴിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മൂത്രമൊഴിക്കണമെന്ന തോന്നലുണ്ടാകുമെങ്കിലും എല്ലിയ്ക്ക് അതിന് സാധിച്ചില്ല. താനപ്പോൾ പൂർണ ആരോഗ്യവതിയായിരുന്നെന്ന് എല്ലി പറയുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്നൊരു ദിവസം മൂത്രമൊഴിക്കാൻ പറ്റാതായി.
തുടർന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മൂത്രാശയത്തിൽ ഒരു ലിറ്റർ വെള്ളം തങ്ങിനിൽക്കുന്നതായി കണ്ടെത്തി. വനിതകൾക്ക് 500 എം എൽ മൂത്രവും പുരുഷൻമാർക്ക് 700 എം എൽ മൂത്രവുമാണ് പിടിച്ചുവയ്ക്കാൻ സാധിക്കുന്നത്. പരിശോധനയ്ക്ക് ശേഷം എല്ലിയ്ക്ക് കത്തീറ്റർ ഇട്ടു. മൂത്രം പിടിച്ചെടുക്കാൻ മൂത്രാശയത്തിൽ ട്യൂബ് ഇടുന്നതാണ് കത്തീറ്റർ. പിന്നാലെ കത്തീറ്റർ സ്വന്തമായി ഇടാൻ ആശുപത്രിയിൽ നിന്ന് എല്ലിയെ പരിശീലിപ്പിച്ചു. തുടർന്ന് ഒരു വർഷത്തിലധികം കാലം കത്തീറ്റർ ഉപയോഗിച്ചാണ് എല്ലി മൂത്രമൊഴിച്ചത്. പിന്നീടാണ് ഫൗലേഴ്‌സ് സിൻഡ്രോമാണ് എല്ലിയെ ബാധിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തുന്നത്. ജീവിതകാലം മുഴുവൻ കത്തീറ്റർ ഉപയോഗിക്കേണ്ടി വരാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
എല്ലിയ്ക്ക് മുന്നിൽ ഒരേയൊരു വഴി മാത്രമായിരുന്നു ഉണ്ടായിരുന്നത്. സാക്രൽ നെർവ് സ്റ്റിമുലേഷൻ (എസ് എൻ എസ്) ചികിത്സ. കുടൽ പേശികളെ സാധാരണ രീതിയിൽ പ്രവർത്തിക്കാൻ ഉത്തേജിപ്പിക്കുന്ന ചികിത്സയാണ്. മൂത്രാശയ, കുടൽ പ്രശ്നങ്ങൾക്ക് പിന്തുടരുന്ന ചികിത്സയാണിത്.
ജനുവരിയിലാണ് എല്ലി ചികിത്സ തുടങ്ങിയത്. ഇത് അസുഖം പൂർണമായും മാറ്റിയില്ലെങ്കിലും ഏറെ സഹായിച്ചുവെന്ന് എല്ലി പറയുന്നു. ഇപ്പോൾ 50 ശതമാനം മാത്രമാണ് കത്തീറ്റർ ഉപയോഗിക്കുന്നത്. രണ്ടുവർഷത്തെ നരക ജീവിതത്തിന് ശേഷം ഇപ്പോൾ ജീവിതം കുറച്ചുകൂടി സുഖകരമായെന്നും എല്ലി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |