തിരുവനന്തപുരം; പ്രതിവർഷം 10 ദശലക്ഷം ഡോസ് ആന്റി റാബീസ് വാക്‌സിൻ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് 2017 ൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതി ഇപ്പോഴും ഫ്രീസറിൽ. രണ്ട് ഡി.പി.ആറുകളിലായി മനുഷ്യർക്കും മൃഗങ്ങൾക്കും പ്രത്യേകമായി ഉപയോഗിക്കാൻ കഴിയുന്ന വാക്‌സിൻ നിർമ്മാണമായിരുന്നു ലക്‌ഷ്യം. എന്നാൽ ഫണ്ട് അനുവദിക്കാതായതോടെ പദ്ധതി ഇതുവരെയും തുടങ്ങിയില്ല.
പാലോടുള്ള അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി നബാർഡ് കൺസൾട്ടൻസി സർവീസായ നാബ്‌കോൺസ് ആണ് പദ്ധതിയുടെ പ്രൊപ്പോസൽ തയ്യാറാക്കിയത്. പദ്ധതിയുടെ ഡി.പി.ആർ 2018 ഏപ്രിലിൽ സർക്കാരിന് സമർപ്പിച്ചിരുന്നു. മരുന്ന് കണ്ടെത്തലും നിർമ്മാണവും പാലോട് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. 204.0409 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുകയായി തീരുമാനിച്ചിരുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് വ്യാപകമായി നായ്ക്കൾക്ക് പേവിഷബാധയുണ്ടാകുകയും നിരവധിപേർ നായ്‌ക്കളുടെ കടിയേറ്റ് മരിക്കുകയും ചെയ്തിട്ടും പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ജനങ്ങൾ ഏറെ പരിഭ്രാന്തിയിലായതോടെ റാബീസ് ഫ്രീ കേരള എന്ന പദ്ധതി തയ്യാറാക്കി തെരുവ് നായ്‌ക്കൾക്കടക്കം തീവ്ര വാകിസ്‌നേഷൻ കാമ്പെയിൻ സംഘടിപ്പിച്ചിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടിയ വിലകൊടുത്താണ് അന്ന് ലക്ഷക്കണക്കിന് ഡോസ് വാക്‌സിൻ മൃഗസംരക്ഷണ വകുപ്പ് വാങ്ങിയത്. നിലവിൽ സംസ്ഥാനത്ത് 8 ലക്ഷം വളർത്തുനായ്ക്കളും 2.8 ലക്ഷം തെരുവ് നായ്ക്കളുമാണുള്ളതെന്നാണ് കണക്ക്.
വാക്സിൻ വില്പനയും ലക്ഷ്യം
ജി.എം.പി മാനദണ്ഡ പ്രകാരം ഡ്രഗ്ഗ് കൺട്രോൾ ഒഫ് ഇന്ത്യയുടെ അംഗീകാരത്തിന് വിധേയമായി സംസ്ഥാനത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായാണ് വാക്‌സിൻ നിർമ്മിക്കാൻ തീരുമാനിച്ചത്.പ്രതിവർഷം 10 ദശലക്ഷം ഡോസ് വാക്‌സിൻ ഉത്പാദിപ്പിച്ച് മിച്ചം വരുന്നത് സംസ്ഥാനത്തിന് വരുമാനമുണ്ടാക്കുന്നതിനായി വിൽക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |