പുതുക്കാട്: മുപ്ലിയത്ത് ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ അഞ്ചുവയസുകാരന് ദാരുണാന്ത്യം. അസാം സ്വദേശികളായ ബദൂർ ഇസ്ലാമിന്റെയും നജ്മയുടെയും മകൻ നജിറുൾ ഇസ്ലാമാണ് മരിച്ചത്. നജ്മയ്ക്കും മറ്റൊരു തൊഴിലാളിലായ സിറാജ് ഇസ്ലാമിനും വെട്ടേറ്റു. ആക്രമണം നടത്തിയ ഇവരുടെ ബന്ധുവായ ജമാൽ ഹുസൈനെ (20) നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
മുപ്ലിയത്തെ തറയോട് നിർമ്മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ബദൂർ ഇസ്ലാമും ഭാര്യ നജ്മയും. ഒരു മാസം മുമ്പാണ് ഇവർ ഇവിടെയെത്തിയത്. ഇടുക്കിയിൽ തോട്ടം തൊഴിലാളിയായ ജമാൽ ഹുസൈൻ അസാമിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് ബന്ധുക്കളെ കാണാനെത്തിയത്. ഇയാൾക്കൊപ്പം അസാം സ്വദേശിയായ സുഹൃത്തുമുണ്ടായിരുന്നു. ഇന്നലെ രാവിലെ കമ്പനി ഉടമ നൽകിയ ചക്ക ഇവർ മുറിച്ച് കഴിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്.
തുടർന്ന് കഴുത്തിന് വെട്ടേറ്റ കുട്ടിയ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജമാൽ കുട്ടിയെ വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് നജീമയ്ക്കും സിറാജ് ഇസ്ലാമിനും വെട്ടേറ്റത്.
നജിമ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും, സിറാജ് ഇസ്ലാം പുതുക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. കമ്പനിയോട് ചേർന്നുള്ള ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |