കൊച്ചി: കുഞ്ഞായിരിക്കുമ്പോഴേ എഴുതിത്തുടങ്ങി ഷെറിൻ മേരി സക്കറിയ. മാതാപിതാക്കളും പ്രോത്സാഹിപ്പിച്ചതോടെ ഷെറിൻ എഴുത്തിന്റെ ലോകം അനായാസം കീഴടക്കി. ഐക്യരാഷ്ട്രസഭയുടെ ഇന്നത്തെ ഓട്ടിസം ദിനാചരണ ചടങ്ങിൽ കൊച്ചിക്കാരി ഷെറിന്റെ ഇംഗ്ളീഷ് കവിത 'അൺ സംഗ് സ്റ്റാൻസ' യു.എൻ വേദിയിൽ പ്രദർശിപ്പിക്കും. ഓട്ടിസം ബാധിതയായ, സംസാരശേഷിയില്ലാത്ത ഈ 21കാരിയുടെ കവിത അനുജത്തി ശ്രേയ ചൊല്ലുന്ന വീഡിയോയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന ഓൺലൈൻ പരിപാടിയിൽ പ്രദർശിപ്പിക്കുക.
സംസാരിക്കാൻ പറ്റാത്ത തന്റെ സാഹചര്യം വാക്കുകളാക്കി കുറിക്കുകയാണെന്നും പേനയാണ് തന്റെ ആയുധമെന്നുമാണ് ആദ്യവരികൾ. കവിത യു.എന്നിന്റെ വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തും.
ലോകാരോഗ്യ സംഘടനവഴിയാണ് ഐക്യരാഷ്ട്രസഭ ലോക ഓട്ടിസം ദിനം ആചരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോ ഡൈവേഴ്‌സിറ്റിവഴി ചെന്നൈയിലെ ഓൾ ഇൻക്ലൂസിവ് ഫൗണ്ടേഷൻ മുഖേനയാണ് ഷെറിന് അവസരം ലഭിച്ചത്.
ഇന്ത്യൻസമയം വൈകിട്ട് 7.30ന് കലയും സാഹിത്യവും വിഭാഗത്തിലാണ് ഷെറിന്റെ കവിത പ്രദർശിപ്പിക്കുക. ഈ വിഭാഗത്തിലുള്ള മറ്റ് മൂന്നുപേർ അമേരിക്കയിലും ഒരാൾ ബ്രിട്ടനിൽ നിന്നുമാണ്.
ഷെറിന് എഴുത്തിൽ കമ്പം മൂത്തതോടെ 14 വയസിനുശേഷം സ്‌പെഷ്യൽ സ്‌കൂളിൽനിന്ന് പഠനം വീട്ടിലേക്ക് മാറ്റി. അദ്ധ്യാപികയായിരുന്ന അമ്മ സംഗീതയാണ് പിൻബലം. നെറ്റ് ബുക്കിലായിരുന്നു ഇംഗ്ലീഷ് രചനകൾ. ലോകമെമ്പാടും വായനക്കാരുള്ള മ്യൂസിംഗ്സ് ഒഫ് ഷെയർ.ഇൻ എന്ന ബ്ലോഗിലും രചനകളുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഓട്ടിസം മാർവൽ പുരസ്‌കാരം ലഭിച്ച ഒരേയൊരു മലയാളിയായ ഷെറിൻ കോമൺവെൽത്ത് യൂത്ത് കൗൺസിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തിയ കവിതാരചനാ മത്സരത്തിൽ ഏഷ്യയിലെ ഒന്നാം സ്ഥാനക്കാരിയുമാണ്. അച്ഛൻ സക്കറിയ എൻജിനിയറാണ്. അനുജത്തി ശ്രേയ എളമക്കര ഭവൻസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
* അവിശ്വസനീയമായ രചനകൾ...
2009ൽ ചിത്രങ്ങൾകണ്ട് എഴുതിയ കുട്ടിക്കഥകളും 2010ൽ മഴവില്ല് എന്ന കഥാസമാഹാരവും പുസ്തകമാക്കി. 2012ൽ എന്റെ മനസിലെ ചിന്തകൾ, 2014ൽ സ്‌നേഹസമ്മാനം എന്നീ പുസ്തകങ്ങളും പുറത്തിറക്കി. 2018ൽ എറണാകുളത്തെ കൃതി സാഹിത്യോത്സവത്തിലാണ് മൂൺലൈറ്റ് എന്ന ഇംഗ്ളീഷ് കവിതാസമാഹാരം കവി സച്ചിദാനന്ദൻ പ്രകാശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |