തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിന്റെ കൺവീനർ സ്ഥാനം പ്രാദേശിക പാർട്ടികൾക്ക് നൽകണമെന്ന് ശശി തരൂർ എം.പി ആവശ്യപ്പെട്ടു. ഒരു വാർത്താ ഏജൻസിയോടാണ് തരൂരിന്റെ പ്രതികരണം. പാർട്ടിയുടെ നേതൃസ്ഥാനത്ത് താനായിരുന്നെങ്കിൽ പ്രാദേശിക പാർട്ടിയെ പരിഗണിക്കുമായിരുന്നു. പ്രാദേശിക ഭേദമല്ല,ഐക്യമാണ് പ്രധാനം. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനത്തെത്താൻ കോൺഗ്രസ് താത്പര്യപ്പെടുന്നതിനിടെയാണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്റെ പ്രതികരണം.
എല്ലാവരെയും ഉൾക്കൊള്ളാൻ
തയ്യാറാവണം: എം.കെ.രാഘവൻ
കോഴിക്കോട്: നേതൃത്വം എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറാവണമെന്ന് എം.കെ.രാഘവൻ എം.പി. പാർട്ടി ഒറ്റക്കെട്ടായി പോകേണ്ട കാലമാണിത്. അത് കേവലം പ്രസ്താവനകളിൽ മാത്രം പോര. പ്രവൃത്തിയിൽ വേണമെന്നും രാഘവൻ കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. വൈക്കം സത്യഗ്രഹ വാർഷികാഘോഷപരിപാടിയിൽ കെ.മുരളീധരന് സംസാരിക്കാൻ അവസരം നൽകാത്തത് ശരിയായില്ല. മുരളീധരനെ മാത്രമല്ല ശശിതരൂരിനെയും പരിഗണിക്കണമായിരുന്നു. കോഴിക്കോട് നിന്ന് പുറപ്പെട്ട സത്യഗ്രഹ ജാഥയിൽ എം.പിയെ കാണാനില്ലല്ലോയെന്ന ചോദ്യത്തിന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും അതുസംബന്ധിച്ച വിശദീകരണം നൽകേണ്ടത് നേതൃത്വമാണെന്നും രാഘവൻ പറഞ്ഞു.
ഗോവിന്ദന്റെ താരതമ്യം
ബാലിശം: സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി എ.രാജയെ താരതമ്യം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നടപടി ബാലിശമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. പ്രതികാര നടപടിയുടെ ഭാഗമായ മാനനഷ്ടക്കേസിന്റെ പുറത്താണ് രാഹുലിനെതിരായ നടപടി. എന്നാൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികജാതി സംവരണതത്വങ്ങൾ അട്ടിമറിച്ച ക്രിമിനിൽ കുറ്റത്തിന്റെ പേരിലാണ് രാജയ്ക്ക് കോടതി അയോഗ്യത കൽപ്പിച്ചത്. ഇവ രണ്ടും ഒരുപോലെയെന്ന് കണ്ടെത്തിയ ഗോവിന്ദന്റെ തൊലിക്കട്ടി അപാരം തന്നെ. ദേവികുളത്ത് ജനവിധി നേരിടാൻ സി.പി.എം എന്തിനാണ് ഭയക്കുന്നത്. കേരളത്തിൽ ബി.ജെ.പിയുടെ റിക്രൂട്ട്മെന്റ് ഏജൻസിയായിട്ടാണ് സി.പി.എം പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |