മോസ്കോ : റഷ്യയിൽ മോസ്കോയ്ക്ക് കിഴക്ക് വ്ലാഡിമിർ നഗരത്തിന് സമീപമുള്ള ജയിലിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ അജ്ഞാത രോഗം പിടിമുറുക്കുന്നതായി റിപ്പോർട്ട്. രണ്ട് ആഴ്ചയ്ക്കിടെ അദ്ദേഹത്തിന് എട്ട് കിലോ ഭാരം നഷ്ടമായെന്നും മന്ദഗതിയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും തരത്തിലെ വിഷ വസ്തു അദ്ദേഹത്തിന്റെ ഉള്ളിലെത്തിയോ എന്ന് സംശയിക്കുന്നതായും വക്താവ് കിറ യാർമൈഷ് പറഞ്ഞു.
അധികം ശ്രദ്ധ ആകർഷിക്കാതിരിക്കാൻ അവർ നവാൽനിയെ സാവധാനം കൊല്ലുകയായിരിക്കാമെന്നും കടുത്ത വേദനയോടെ സെല്ലിൽ കഴിയുന്ന അദ്ദേഹത്തിന് വൈദ്യ സഹായം നിഷേധിക്കപ്പെടുന്നതായും അവർ ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന് കഠിനമായ വയറുവേദന അനുഭവപ്പെടുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നതായും മുമ്പ് ഒരു അജ്ഞാത മരുന്ന് ജയിൽ ഡോക്ടർമാർ ചികിത്സയുടെ ഭാഗമായി നവാൽനിക്ക് കുത്തിവച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. നവാൽനിയുടെ ഉള്ളിൽ വിഷ, റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ എത്തിയിട്ടുണ്ടോ എന്നറിയാൻ പരിശോധനകൾ നടത്തണമെന്ന് കോടതിയോട് അഭ്യർത്ഥിക്കാനുള്ള നീക്കത്തിലാണ് അദ്ദേഹത്തിന്റെ അഭിഭാഷക ടീം.
2020 ഓഗസ്റ്റിൽ നവാൽനിയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കണ്ണിലെ കരടായി മാറിയ നവാൽനി സൈബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഒരു കപ്പ് ചായ കുടിച്ചു. പിന്നാലെ ബോധരഹിതനായി. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ കോമാ സ്‌റ്റേജിലേക്ക് വഴുതി വീണു. മാരക വിഷമായ നോവിചോക്കാണ് അദ്ദേഹത്തിന്റെ ഉള്ളിലെത്തിയത്. 70 കളിലും 80കളിലും സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത നാഡിവ്യവസ്ഥയെ തകർക്കുന്ന അപകടകാരിയായ നെർവ് ഏജന്റാണിത്.
പുട്ടിന്റെ അറിവോടെയായിരുന്നു ഇതെന്ന് റഷ്യൻ പ്രതിപക്ഷം ആരോപിക്കുന്നു. നവാൽനി ജർമ്മനിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും 2021ൽ റഷ്യയിൽ പ്രവേശിച്ച ഉടൻ ജയിലിലായി. 2018 തിരഞ്ഞെടുപ്പിൽ പുട്ടിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച നാൾ മുതൽ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ചുമത്തി ജയിൽവാസം നേരിടുകയാണ് നവാൽനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |