കണ്ണൂർ: വിവാദമായ കണ്ണൂർ വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സ് കമ്പനി ഏറ്റെടുത്തു. ഏപ്രിൽ 15ന് ഇതുസംബന്ധിച്ച കരാർ ഇരുകമ്പനികളും ഒപ്പുവച്ചിരുന്നു. ഏപ്രിൽ 16 മുതൽ റിസോർട്ടിന്റെ നടത്തിപ്പ് അവകാശം പൂർണമായും നിരാമയ റീട്രീറ്റ്‌സിന് കൈമാറി.
ഇടതുമുന്നണി കൺവീനറും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള റിസോർട്ടായിരുന്നു വൈദേകം. രണ്ടു പേരുടേയും പേരില്‍ 91 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോര്‍ട്ടിലുള്ളത്. എന്നാൽ റിസോർട്ടിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നും താത്‌കാലിക നടത്തിപ്പ് ചുമതല മാത്രമാണ് കൈമാറിയതെന്നും ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര പറഞ്ഞു. നടത്തിപ്പ് തൃപ്‌തികരമല്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും പി കെ ഇന്ദിര വ്യക്തമാക്കി. റിസോർട്ട് രാജീവ് ചന്ദ്രശേഖർ ഏറ്റെടുക്കുമെന്ന വാർത്ത മുൻപ് ഇന്ദിര നിഷേധിച്ചിരുന്നു. കഴിഞ്ഞ ആറുമാസമായി ഇരുകമ്പനികളും കരാറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നെന്നാണ് വിവരം. എന്നാൽ എത്ര രൂപയ്ക്കാണ് കരാർ ഒപ്പുവച്ചതെന്നതിൽ വ്യക്തയില്ല.
റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിന്‍ ജേക്കബ് പരാതി നല്‍കിയിരുന്നു. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ആന്തൂര്‍ നഗരസഭ വഴിവിട്ട സഹായം തേടിയെന്നും ഇ പി ജയരാജന്റെ സ്വാധീനത്താല്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സനും സെക്രട്ടറിയും മറ്റുദ്യോഗസ്ഥരും ചേര്‍ന്ന് റിസോര്‍ട്ടിനായി ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |