കോഴിക്കോട്: പതിനൊന്നു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ട്രെയിൻ തീവയ്പ്പ്‌കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. എൻ.ഐ.ഐ. അന്വേഷണം ഏറ്റെടുത്തതിനാൽ പൊലീസ് ഇനി കസ്റ്റഡിയിൽ വാങ്ങില്ല. ഷാരൂഖിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
അക്രമത്തിനു പിന്നിൽ തീവ്രവാദ പ്രവർത്തനമുണ്ടെന്ന് ബോദ്ധ്യമായതിനാലാണ് യു.എ.പി.എ. ചുമത്തിയതെന്ന് അന്വേഷണസംഘം കോടതിയെ ധരിപ്പിച്ചു.
പ്രതിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരമാണ് അങ്ങോട്ടേക്ക് മാറ്റാൻ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എസ്.വി. മനേഷ് ഉത്തരവിട്ടത്. അന്വേഷണ സംഘത്തിനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജിനത്ത് കുന്നത്ത് ഹാജരായി. ലീഗൽ എയ്ഡ് ഡിഫൻസ് ചീഫ് കൗൺസൽ പി. പീതാംബരൻ മുഖേനയാണ് ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അതിൽ ഇന്ന് വിധി പറയും.
കോടതിയിലെത്തിച്ച ഷാരൂഖ് സെയ്ഫിയെ ബീച്ച് ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷമാണ് നടപടികൾ തുടങ്ങിയത്. വൻ സുരക്ഷാ സന്നാഹമൊരുക്കിയാണ് ഷാരൂഖ് സെയ്ഫിയെ കോടതിയിലെത്തിച്ചത്. അഭിഭാഷകരെ പൊലീസ് തടഞ്ഞത് ചെറിയ വാക്കേറ്റത്തിനും ഇടയാക്കി.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം.
ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിലെ ഡി വൺ കോച്ചിൽ ഷൊർണൂരിൽ നിന്നും കയറിയ ഷാറൂഖ് കൈയിൽ കരുതിയ പെട്രോൾ കോഴിക്കോട് എലത്തൂരിൽ എത്തിയപ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയും പിന്നാലെ തീയിടുകയുമായിരുന്നു. പുറത്തേക്ക് ചാടിയ മൂന്നുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |