#ഗവ. സ്കൂളുകളിൽ പ്രതിസന്ധി
കൊച്ചി: കെ-ഫോൺ കണക്ഷൻ നൽകുന്നതിനു മുന്നോടിയായി, മാർച്ച് 31ന് ഗവ. സ്കൂളുകളിലെ ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ സർക്കാർ വിച്ഛേദിച്ചത്, ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കി. കെ-ഫോൺ കണക്ഷൻ ഉടനെങ്ങും സ്കൂളുകളിൽ
ലഭ്യമാകാത്തത് പ്ളസ് വൺ ഉൾപ്പെടെയുള്ള പ്രവേശന നടപടികളെ ബാധിച്ചേക്കും.
വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ, സർക്കാർ വകുപ്പുകളിൽ നിന്ന് സ്കൂളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുങ്ങിയവയെല്ലാം ഓൺലൈൻ വഴിയാണ്.കെ-ഫോണിനായുള്ള ഉപകരണങ്ങൾ സ്ഥാപിച്ചതല്ലാതെ, ഒരു സ്കൂളിലും നെറ്റ് ചാർജ് ചെയ്തിട്ടില്ല. സ്കൂളുകളിൽ കെ-ഫോൺ കണക്ഷനെത്താൻ രണ്ടോ ,മൂന്നോ മാസമെടുത്തേക്കും.മൊബൈൽ ഫോൺ ഡാറ്റയുടെ ബലത്തിലാണ് പ്രധാന അദ്ധ്യാപകർ നിലവിൽ സ്കൂളിലെ കാര്യങ്ങൾ നടത്തുന്നത്.
മേയ് പകുതിയോടെ വിവിധ ക്ളാസുകളിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങും.. സംസ്ഥാനത്ത് ആറായിരത്തിലേറെ സർക്കാർ സ്കൂളുകളുണ്ട്. മാർച്ച് 31ന് ബി.എസ്.എൻ.എൽ ബ്രോഡ്‌ബാൻഡ് സേവനം അവസാനിക്കുമെന്നും, കെ-ഫോണിലേക്ക് മാറുമെന്നുമുള്ള അറിയിപ്പ് മാർച്ച് ആദ്യവാരം സ്കൂളുകൾക്ക് ലഭിച്ചിരുന്നു. കെ-ഫോൺ സേവനം ആവശ്യമില്ലാത്തവർ സ്വന്തമായി നെറ്റ് സൗകര്യം കണ്ടെത്തണമെന്നും നിർദ്ദേശമുണ്ടായിരുന്നു.
' 26,592 സർക്കാർ സ്ഥാപനങ്ങളിൽ 16,813 എണ്ണത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കി. റോഡ്, റെയിൽ തടസങ്ങൾ വിവിധ മേഖലകളിൽ കെ-ഫോണിന് പ്രശ്നമായിട്ടുണ്ട്. സ്കൂളുകളിൽ കെ-ഫോൺ പൂർണതോതിൽ പ്രവർത്തന സജ്ജമാകാൻ രണ്ടോ മൂന്നോ മാസമെടുക്കും.. അതുവരെ സർക്കാർ ബദൽ സൗകര്യങ്ങൾ ഒരുക്കുമെന്നാണ് കരുതുന്നത്' .
- ഡോ. സന്തോഷ് ബാബു
എം.ഡി, കെ.എസ്.ഐ.ടി.എൽ
'ഇന്റർനെറ്റുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുടെ ആശങ്ക ഗൗരവത്തോടെ കാണുന്നു. അദ്ധ്യയനവർഷം തുടങ്ങുന്നതിനു മുമ്പ് ഇക്കാര്യത്തിൽ യുക്തമായ നടപടി സ്വീകരിക്കും'.
-കെ.ജീവൻബാബു
വിദ്യാഭ്യാസ ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |