ന്യൂ ഡൽഹി : മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.
വിധി സസ്‌പെൻഡ് ചെയ്യാൻ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയും, സൂറത്ത് അഡീഷണൽ സെഷൻസ് കോടതിയും വിസമ്മതിച്ച സാഹചര്യത്തിലാണ് രാഹുൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. അടിയന്തരസ്വഭാവത്തോടെ, സ്‌കാൻ ചെയ്‌ത ഹർജിയാണ് സമർപ്പിച്ചത്. രാഹുലിന്റെ ഒപ്പോടുകൂടിയ ഹർജി ഇന്ന് സമർപ്പിക്കും. ഈയാഴ്‌ച തന്നെ കേസ് പരിഗണനയ്‌ക്ക് വരുത്താനാണ് അഭിഭാഷകരുടെ ശ്രമം. ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയാൽ അയോഗ്യത മറികടക്കാൻ രാഹുലിന് കഴിയും. ഇല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും
വിധി സസ്‌പെൻഡ് ചെയ്യാൻ അസാധാരണവും അപൂർവങ്ങളിൽ അപൂർവവുമായ സാഹചര്യമില്ലെന്ന സെഷൻസ് കോടതിയുടെ നിരീക്ഷണത്തെ അടക്കമാണ് രാഹുൽ ചോദ്യം ചെയ്യുന്നത്.
മാർച്ച് 23നാണ് സൂറത്ത് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിയെ രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയുടെ ഹർജിയിലായിരുന്നു വിധി.
രാഹുൽ ചോദ്യം ചെയ്യുന്നത് ഈ കണ്ടെത്തലുകൾ
1. മോദി എന്ന് പേരുളള എല്ലാവരെയും കളളന്മാരുമായി താരതമ്യം ചെയ്‌തെന്ന കോടതിയുടെ കണ്ടെത്തൽ തെറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശം നടത്തിയതിനാൽ മോദിക്ക് മാത്രമേ മാനനഷ്‌ടക്കേസ് നൽകാനാവൂ.
2. സിറ്റിംഗ് എം.പിയായിരിക്കേ ആയിരുന്നു പരാമർശങ്ങളെന്നും, വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്നും, ജനമനസുകളിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രതിപക്ഷത്തെ നേതാവെന്ന നിലയിൽ ഭരണാധികാരികളെ വിമർശിക്കേണ്ടത് ഉത്തരവാദിത്തമെന്ന് രാഹുൽ.
3. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സസ്‌പെൻഡ് ചെയ്‌തില്ലെങ്കിൽ അപരിഹാര്യമായ നഷ്‌ടമുണ്ടാകും
4. ശിക്ഷാവിധിയിൽ അടക്കം പരുഷമായാണ് വിചാരണക്കോടതി ജഡ്‌ജി കൈകാര്യം ചെയ്‌തതെന്ന വാദം തളളിയതും രാഹുൽ ചോദ്യം ചെയ്യുന്നു.
5. അപകീർത്തി വകുപ്പിന്റെ പരമാവധി ശിക്ഷയായ രണ്ടുവർഷം വിചാരണക്കോടതി വിധിച്ചത് രാഹുൽ ചൂണ്ടിക്കാട്ടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |