ആലപ്പുഴ : ഒളിമ്പ്യനായി നീരജ് ചോപ്രയെ ലോകമറിഞ്ഞപ്പോൾ, അതിന് പിന്നിൽ ആലപ്പുഴയ്ക്കും അഭിമാനിക്കാൻ വകയുണ്ടായിരുന്നു. വി.എൽ.യേശുദാസ് എന്ന കായികാദ്ധ്യാപകനായിരുന്നു ആ അഭിമാനനേട്ടത്തിന് പിന്നിലെ ആധാരശില. നീരജിന്റെ പരിശീലകൻ എം.ജെ.രാജ്മോഹന് അത്‌ലറ്റിക്‌സിന്റെ ആദ്യപാഠങ്ങൾ പകർന്നതും ദേശീയതാരമായി വളർത്തിയതും യേശുദാസിന്റെ പാഠങ്ങളായിരുന്നു.1991ൽ സ്പോർട്സ് കൗൺസിലിന്റെ ഓപ്പറേഷൻ ഒളിമ്പ്യയിലായിരുന്നു പരിശീലനം. കോച്ച് രാജ്മോഹൻ, ഹൈജംപർ എ.പി.ശങ്കർ, സീനിയർ ബോയ്സ് 100 മീറ്റർ റെക്കാഡ് താരം അമ്പലപ്പുഴ രതീഷ് തുടങ്ങി നിരവധി ദേശീയ, അന്തർദേശീയ താരങ്ങളെ ഈ അദ്ധ്യാപകൻ വാർത്തെടുത്തു.
ആലപ്പുഴ എസ്.ഡി കോളേജിലും കൊച്ചിൻ സർവകലാശാലയിലുമായിരുന്നു യേശുദാസിന്റെ പഠനം. പിന്നീട് ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്‌സ് പഠിച്ച് അദ്ധ്യാപകനായി. 1999ൽ സ്വന്തം സ്കൂളായ പുന്നപ്ര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ കായികാദ്ധ്യാപകനായി എത്തിയ യേശുദാസ്, ഓവറോൾ നേടിയാണ് കരിയർ ആരംഭിച്ചത്. 2003ൽ കോഴിക്കോട്ട് നടന്ന സ്റ്റേറ്റ് മിനി അമച്വർ അത്‌ലറ്റിക് മീറ്റിൽ പുന്നപ്ര സെന്റ് ജോസഫ് സ്‌കൂളിലെ 12 കുട്ടികളുമായി മാത്രം ജില്ലയെ പ്രതിനിധീകരിച്ച് ഓവറോൾ നേടിയതടക്കം നിരവധി നേട്ടങ്ങൾ. 2016 മുതൽ വട്ടയാൽ സെന്റ് മേരീസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായ് ജോലി നോക്കുന്ന യേശുദാസ്, വിരമിക്കുന്നതും ഓവറോൾ നേട്ടത്തോടെയാണ്. മേയ് 31നാണ് ഔദ്യോഗിക വിരമിക്കലെങ്കിലും മാർച്ചിൽ അദ്ധ്യയനവർഷം അവസാനിച്ചതോടെ സേവനത്തിനും വിരാമമായി. എങ്കിലും, മികച്ച താരങ്ങളെ വാർത്തെടുക്കുകയെന്ന ദൗത്യവുമായി മുന്നോട്ടുപോകുകയാണ് അദ്ദേഹം. പി.ടി.ഉഷ ഉൾപ്പെടെയുള്ളവർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുന്നപ്ര വടക്കേത്തയിൽ ലൂയിസിന്റെയും ക്ലൗദീസയുടെയും മകനാണ്. ഭാര്യ: ഏലിയാമ്മ. മകൻ: ഡോ.ഐസക് ദാസ് സൈക്കിൾ പോളോ ദേശീയ ചാമ്പ്യനാണ്.
ഉച്ചഭക്ഷണത്തിനായി ഓടി കായികതാരമായി
ഉച്ചഭക്ഷണം കഴിക്കാൻ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് തുടങ്ങിയ ഓട്ടമാണ് യേശുദാസിനെ കായികതാരമാക്കിയത്. പുന്നപ്ര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഉച്ചയ്ക്ക് രണ്ടര കിലോമീറ്റർ അപ്പുറമുള്ള കടലോരത്തെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിനുള്ളിൽ സ്‌കൂളിൽ തിരിച്ചെത്തണമായിരുന്നു. ആ ഓട്ടമായിരുന്നു യേശുദാസിന്റെ ബാലപാഠം. ആറാം ക്ലാസിൽ എൻ.സി.സിയിൽ ചേർന്ന് കായികപരിശീലനം തുടങ്ങി. ഒമ്പതാം ക്ലാസിലെത്തിയപ്പോൾ ഓട്ടത്തിൽ സംസ്ഥാനതലത്തിൽ 1,500 മീറ്ററിൽ ഒന്നാം സ്ഥാനവും 800 മീറ്ററിൽ രണ്ടാം സ്ഥാനവും നേടി. പത്തിലായപ്പോൾ 3,000 മീറ്ററിൽ സംസ്ഥാനത്ത് ഒന്നാമനായി. പ്രീഡിഗ്രിക്ക് കേരള സർവകലാശാല ക്രോസ് കൺട്രിയിലും 10,000 മീറ്ററിലും ഒന്നാം സ്ഥാനം. 1985ലും 96,97ലുമെല്ലാം കൈനിറയെ സമ്മാനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |