കോട്ടയം : പുതിയ പദ്ധതികളും, കൂറ്റൻ കെട്ടിടങ്ങളും വന്നിട്ടും കോട്ടയം ജനറൽ ആശുപത്രിയിലെ പശ്ചാത്തലമേഖല പരിമിതികൾക്ക് നടുവിൽ തന്നെ. വിവിധ വിഭാഗങ്ങളിലായി ദിനംപ്രതി നൂറ് കണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അത്യാഹിതവിഭാഗത്തിൽ പോലും ഒരുഡോക്ടറാണുള്ളത്. അടിയന്തരാവശ്യവുമായി എത്തുന്ന രോഗികൾക്ക് പോലും ക്യൂവിൽ നിൽക്കേണ്ട അവസ്ഥയാണ്. വിരമിക്കുന്ന ഡോക്ടർമാർക്ക് പകരം ആറെ നിയമിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരും, മോഷ്ടാക്കളും യഥേഷ്ടം വിഹരിക്കുകയാണ്.
ആറു വർഷം മുമ്പ് പൂട്ടിയ ആശുപത്രി കാന്റീൻ ഇതുവരെ തുറന്നിട്ടില്ല. ചില സ്വകാര്യ സംഘടനകൾ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതൊഴിച്ചാൽ ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികളും കൂട്ടിരിപ്പുകാരും.
പ്രവേശനകവാടത്തിൽ കുരുങ്ങും
ഏറെ തിരക്കുള്ള ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയിലെ പ്രവേശനകവാടമാണ് മറ്റൊരു വെല്ലുവിളി. ഇടുങ്ങിയ വഴിയിലൂടെ വേണം രോഗികളെ അത്യാഹിതവിഭാഗത്തിലേക്കെത്തിക്കാൻ. രണ്ടുവാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനുള്ള വീതിയില്ല. ആംബുലൻസുകളടക്കം വരുമ്പോൾ മറ്റ് വാഹനങ്ങൾ കുരുങ്ങിപ്പോകും. മറ്റൊരു പ്രവേശനകവാടമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഓങ്കോളജി വിഭാഗം ആഴ്ചയിൽ ഒന്ന്
ഓങ്കോളജി വിഭാഗത്തിന്റെ പ്രവർത്തനം ആഴ്ചയിൽ ഒന്നാക്കി ചുരുക്കിയത് രോഗികൾക്ക് തിരിച്ചടിയായി. പത്തു നില കെട്ടിടത്തിനായി വാർഡുകൾ പൊളിച്ചതോടെ 400 ഓളം കിടക്കകളാണ് ഇല്ലാതായത്. ആവശ്യത്തിന് ടോയ്‌ലെറ്റുകളില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
''എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ഗതികേടാണ്. ക്യൂ നിന്ന് മടുത്ത് നിരവധിപ്പേരാണ് സ്വകാര്യആശുപത്രികളിലേക്ക് പോകുന്നത്. കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ നടപടിയെടുക്കണം
-രാജേഷ്, രോഗിയുടെ കൂടെ വന്നയാൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |