ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ശിക്ഷായിളവ് ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതരായ കുറ്റവാളികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരുടെ പ്രവൃത്തികളിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി. പല കാരണങ്ങൾ പറഞ്ഞ് വാദം കേൾക്കൽ നീട്ടാൻ അഭിഭാഷകർ ശ്രമിച്ചതാണ് ജസ്റ്റിസ് കെ.എം. ജോസഫിനെ പ്രകോപിപ്പിച്ചത്. താൻ ജൂൺ 16ന് വിരമിക്കാനിരിക്കുകയാണ്. മദ്ധ്യവേനൽ അവധിക്കായി കോടതി അടയ്‌ക്കുന്ന മേയ് 19 വരെയാണ് സിറ്റിംഗ് നടത്താൻ കഴിയുക. ആവശ്യമെങ്കിൽ അവധി സമയത്തും വാദം കേൾക്കാൻ തയാറായിരുന്നു. എന്തിന് വേണ്ടിയാണ് അഭിഭാഷകർ ശ്രമിക്കുന്നതെന്ന് മനസിലാകും. തന്റെ ബെഞ്ച് വാദം കേൾക്കുന്നത് കുറ്റവാളികളുടെ അഭിഭാഷകർ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമായി. കേസുകളിൽ ജയിക്കുകയോ, തോൽക്കുകയോ ചെയ്യാം. പക്ഷേ കടമകൾ മറക്കരുതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ഓർമ്മിപ്പിച്ചു. അതേസമയം, കുറ്റവാളികളുടെ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ കൈമാറാമെന്നും, ഫയൽ കൈമാറാനുളള ഉത്തരവ് പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാരും ഗുജറാത്തും ഹർജി നൽകില്ലെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
11 കുറ്റവാളികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി ചോദ്യം ചെയ്‌ത് ബിൽക്കിസ് ബാനു അടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ കെ.എം. ജോസഫും, ബി.വി. നാഗരത്നയും അടങ്ങിയ ബെഞ്ച്. ഹർജികൾ നിലനിൽക്കുമോയെന്നതിൽ ആദ്യം വാദം കേൾക്കണമെന്ന് ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത ആവശ്യപ്പെട്ടു. എന്നാൽ, ബിൽക്കിസ് ബാനുവിന്റെ ഹർജിയിൽ ആദ്യം വാദം കേൾക്കുമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെ, കുറ്റവാളികളുടെ അഭിഭാഷകർ വാദം കേൾക്കൽ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തി. ചില കുറ്റവാളികൾ നോട്ടീസ് സ്വീകരിച്ചില്ലെന്ന് ബിൽക്കിസ് ബാനു വ്യാജ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന് അഭിഭാഷകർ ആരോപിച്ചു. തപാൽ ഉദ്യോഗസ്ഥർ വീടുകളിൽ എത്തിയപ്പോൾ അവർ സ്ഥലത്തേയുണ്ടായിരുന്നില്ലെന്ന് ഔദ്യോഗിക രേഖയിൽ വ്യക്തമാണ്. എന്നാൽ, നോട്ടീസ് സ്വീകരിച്ചില്ലെന്നാണ് ബിൽക്കിസ് ബാനു പറയുന്നത്. ഇത് തട്ടിപ്പാണെന്നും ബിൽക്കിസ് ബാനുവിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. മറുപടി സമർപ്പിക്കാൻ സമയവും തേടി. ആരോപണങ്ങൾ നിഷേധിച്ച ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക, കോടതി വാദം കേൾക്കണമെന്ന് ആവശ്യമുന്നയിച്ചു. ഇതോടെ വാദം കേൾക്കലിൽ നിന്ന് പിന്തിരിഞ്ഞ ജസ്റ്റിസ് കെ.എം. ജോസഫ്, മറുപടി സമർപ്പിക്കാൻ കുറ്റവാളികളുടെ അഭിഭാഷകർക്ക് മേയ് ഒൻപത് വരെ സമയം നൽകി. വാദം കേൾക്കൽ മധ്യവേനൽ അവധിക്ക് ശേഷം മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |