ന്യൂ ഡൽഹി :സുപ്രീംകോടതി നിർദ്ദേശം ലംഘിച്ച് ഇ.ഡി. ഡയറക്‌ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി ചോദ്യം ചെയ്‌ത് സുപ്രീംകോടതി. ഒരു വ്യക്തി ഇത്രയധികം അനിവാര്യനാണോയെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. മിശ്രയുടെ കാലാവധി നീട്ടരുതെന്ന് 2021ൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല, തൃണമൂൽ നേതാവ് മഹുവ മൊയിത്ര എന്നിവരുടെ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. മേയ് എട്ടിന് വീണ്ടും പരിഗണിക്കും.
2018 നവംബറിലാണ് സഞ്ജയ് കുമാർ മിശ്രയെ രണ്ട് വർഷത്തേക്ക് ഇ.ഡി. ഡയറക്‌ടറായി നിയമിച്ചത്. പിന്നീട് മൂന്നുതവണ കാലാവധി നീട്ടി.ഒടുവിലത്തെ ഉത്തരവ് പ്രകാരം ഈവർഷം നവംബർ 18 വരെ 62കാരനായ മിശ്രയ്‌ക്ക് തുടരാം.ഭരണപരമായ കാരണങ്ങളാണ് കാലാവധി നീട്ടിയതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കോടതിയുടെ ചോദ്യങ്ങൾ
ഒരു വ്യക്തി ഇത്രയധികം അനിവാര്യനാണോ ?
കഴിവും, അർഹതയുമുളള മറ്റാരും ഇ.ഡിയിൽ ഇല്ലേ ?
മിശ്ര വിരമിക്കുമ്പോൾ ഇ.ഡിക്ക് എന്ത് സംഭവിക്കും ?
ഇപ്പോൾ അഞ്ച് വർഷം വരെ നീട്ടാം. അതിന് ശേഷവും നീട്ടാൻ നിയമം ഭേദഗതി ചെയ്യുമോ ?
കേന്ദ്രസർക്കാർ വിശദീകരണം
രാജ്യാന്തര തലത്തിൽ കളളപ്പണവും ഭീകര ഫണ്ടിംഗും പരിശോധിക്കുന്ന ധനകാര്യ ദൗത്യ സേനയുടെ ശുപാർശകൾ ഇന്ത്യയിൽ നടപ്പാക്കാനും അവലോകനത്തിനും മിശ്ര അനിവാര്യമാണ്. ഈ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശ ബാങ്ക് വായ്‌പ ലഭിക്കുന്നത്.
കളളപ്പണം തടയൽ നിയമം നടപ്പാക്കാൻ പരിചയസമ്പന്നനായ ഉദ്യോഗസ്ഥൻ വേണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |