പി.എഫ് അക്കൗണ്ടിലെ തുക കുറയും
ന്യൂഡൽഹി:ഉയർന്ന ഇ.പി.എഫ് പെൻഷന് ഒാപ്‌ഷൻ നൽകുന്നവർ 15,000 രൂപയ്ക്ക് മുകളിലുള്ള ശമ്പളത്തിന്റെ അധിക വിഹിതമായി അടയ്‌ക്കേണ്ട 1.16% തുക തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് ഈടാക്കാൻ കേന്ദ്ര തൊഴിൽമന്ത്രാലയം തീരുമാനിച്ചു.
ജീവനക്കാരുടെ പി. എഫ് വിഹിതത്തിൽ നിന്ന് ഈ തുക ഈടാക്കരുതെന്നും പകരം തൊഴിലുടമയുടെ വിഹിതം വർദ്ധിപ്പിക്കുന്നതടക്കമുള്ള ബദൽ മാർഗ്ഗങ്ങൾ നിയമഭേദഗതിയിലൂടെ തീരുമാനിക്കണമെന്നും 2022 നവംബർ നാലിന്റെ സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ചിരുന്നു. ഇതിന് ആറുമാസം സമയവും അനുവദിച്ചിരുന്നു. 15,000 രൂപയ്‌ക്കു മുകളിലുള്ള ശമ്പളത്തിന്റെ 1.16% ജീവനക്കാരിൽ നിന്ന് പിടിക്കുന്നത് 1952-ലെ ഇ.പി.എഫ്. നിയമത്തിന് എതിരാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ആറുമാസ കാലാവധി മേയ് നാലിന് പൂർത്തിയാകാനിരിക്കെ മൂന്നിന് രാത്രി 12 മണിക്ക് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ ഇതിന്റെ വിജ്ഞാപനം ഇറക്കിയത്.
തൊഴിലുടമയുടെ വിഹിതത്തിന്റെ 1.16 ശതമാനം പെൻഷൻ പദ്ധതിയിലേക്ക് മാറ്റുന്നതോടെ ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ വരേണ്ട തുകയിലും അതിന്റെ പലിശയിലും കുറവുണ്ടാകും. നഷ്ടം ജീവനക്കാർക്കാണ്. തൊഴിലുടമയ്‌ക്കോ കേന്ദ്രസർക്കാരിനോ അധിക ബാദ്ധ്യത ഇല്ല.
ഉത്തരവിന് പുതിയ പെൻഷൻ പദ്ധതി നിലവിൽ വന്ന 2014 സെപ്തംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യമുണ്ടാകും.
പുതിയ വിജ്ഞാപന പ്രകാരം 15,000 രൂപവരെയുള്ള ശമ്പളത്തിന്റെ 8.33 ശതമാനത്തിനൊപ്പം അതിന് മുകളിലുള്ള ശമ്പളത്തിന്റെ 1.16 ശതമാനവും ചേർത്ത് 9.49% തൊഴിലുടമയുടെ വിഹിതമായി പെൻഷൻ ഫണ്ടിലേക്ക് പോകും. ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിലേക്ക് പോകേണ്ട തുകയാണിത്. പി.എഫ് അക്കൗണ്ടിലെ തുകയും അതിന്റെ പലിശയും കുറയുന്നതിനൊപ്പം തൊഴിലുടമയുടെ വിഹിതം വഴി തിരിച്ചുവിടുന്നതിനാൽ പെൻഷൻ വർദ്ധിക്കില്ലെന്നതും ജീവനക്കാർക്ക് നഷ്‌ടമാണ്.
ജീവനക്കാരിൽ നിന്ന് പെൻഷൻ ഫണ്ടിലേക്ക് അധികവിഹിതം പിടിക്കാനാവില്ലെന്ന പുതിയ സാമൂഹിക സുരക്ഷാ കോഡ് പ്രകാരമാണ് തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് 1.16% പിടിക്കുന്നതെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം വിശദീകരിച്ചു. നിയമപരമായ നടപടി വേണമെന്ന സുപ്രീംകോടതി വിധി ഇതിലൂടെ നടപ്പാക്കിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള സമയപരിധി ജൂൺ 28 വരെ നീട്ടിയിട്ടുണ്ട്. ഇതുവരെ പന്ത്രണ്ട് ലക്ഷത്തോളം പേർ ഓൺലൈനിൽ ഓപ്ഷൻ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |