ആലപ്പുഴ: അമ്പലപ്പുഴ വേദിയാകുന്ന കേരള സർവകലാശാല യുവജനോത്സവത്തിനിടയിൽ സംഘർഷം. സംഘനൃത്തം അരങ്ങേറിയ അമ്പലപ്പുഴ ഗവ. കോളേജിലാണ് സംഘാടകരും മത്സരാർത്ഥികളും ഏറ്റുമുട്ടിയത്. മത്സരാർത്ഥിയ്ക്കും അമ്മയ്ക്കും പരിക്കേറ്റതോടെ എസ്എഫ്ഐ പ്രവർത്തകരായ സംഘാടകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിയടിയേറ്റ് പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം. മത്സരാർത്ഥികളെ ആക്രമിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഘനൃത്തത്തിന്റെ ഫലം അട്ടിമറിച്ചു എന്നതിന്റെ പേരിൽ ഉടലെടുത്ത തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. വിദ്യാർത്ഥികൾ വേദിയിൽ പ്രവേശിച്ച് മത്സരഫലവുമായി കടന്നുകളഞ്ഞതായാണ് സംഘാടകർ ആരോപിക്കുന്നത്. ഇതിനെചൊല്ലി ഉണ്ടായ സംഘർഷം കനത്തതോടെ പൊലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നു. പൊലീസ് നടപടിയിൽ എസ്എഫ്ഐ ഏരിയ ഭാരവാഹിയ്ക്ക് അടക്കം പരിക്കേറ്റു. എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ പൊലീസ് ലാത്തി വീശുകയായിരുന്നു എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പൊലീസിനെയും വിദ്യാർത്ഥികളെയും ആക്രമിച്ചതിന് നിലവിൽ 20-ഓളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |