കൊണ്ടോട്ടി : താനൂർ ബോട്ട് ദുരന്തം പാഠമാക്കി, ചാലിയാറിന്റെ തീരങ്ങളിലെ ബോട്ട് സർവീസ് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. അനുമതിയില്ലാതെ യന്ത്രവത്കൃത ബോട്ടുകളിലും ചെറുവള്ളങ്ങളിലുമായി സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സർവീസ് നടത്തുന്നുണ്ടെന്ന് നേരത്തെ പരാതിയുള്ളതാണ്. ലൈസൻസുള്ള ബോട്ട് ഡ്രൈവർമാർ മിക്ക ബോട്ടുകളിലുമില്ല. 20-30 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ബോട്ടുകളിൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ 40 ഉം 50ഉം പേരെ കയറ്റുന്നുണ്ട്. കീഴുപറമ്പ്,വാഴക്കാട്,വാഴയൂർ, ചീക്കോട് പഞ്ചായത്ത് പരിധികളിലും കോഴിക്കോട് ജില്ലയിലെ മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്ത് പരിധികളിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും ചാലിയാറിലൂടെ അനധികൃത സർവീസുകൾ നിരവധിയാണ്.
കീഴുപറമ്പിലെ മുറിഞ്ഞമാടിൽ കഴിഞ്ഞദിവസം പൊലീസ് പരിശോധന കഴിഞ്ഞയുടൻ വീണ്ടും ബോട്ടുകൾ സവാരി നടത്തി. താനൂർ അപകടത്തിന്റെ പിറ്റേന്ന് ഫറോഖ് ഭാഗത്ത് നിന്നും ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് വരെ യുള്ള ഭാഗങ്ങളിൽ ബോട്ട് സർവീസ് നടന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളുടെ സഹായത്തോടെയാണ് അനധികൃത സർവീസുകൾ നടക്കുന്നതെന്നാണ് ആക്ഷേപം. പൊലീസ് ഇടപെടലുകൾ പോലും ഫലിക്കാത്ത അവസ്ഥയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |