ആലുവ: 58കാരൻ ബസുമയുടെ ആരോഗ്യ രഹസ്യം സ്വന്തം മൂത്രം! 23 വർഷമായി ഒരു പാരാസെറ്റമോൾ പോലും ഉപയോഗിച്ചിട്ടില്ല. മൂത്രം കുടിക്കുക മാത്രമല്ല, മൂത്രത്തിൽ കുളിക്കുകയും ചെയ്യും. ഇതിനിടയിൽ പനിയും നീർവീഴ്ചയുമെല്ലാം വന്നപ്പോഴും ബസുമക്ക് മരുന്നായത് സ്വന്തം മൂത്രം മാത്രം.
ആലുവയിൽ നടക്കുന്ന വേൾഡ് യൂറിൻ തെറാപ്പി കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മാവേലിക്കര ചെട്ടിക്കുളങ്ങര തട്ടാരമ്പലം അംബികാലയത്തിൽ ബസുമ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബാലസുബ്രഹ്മണ്യ ഗോപാൽ സ്വന്തം ആരോഗ്യരഹസ്യം വെളിപ്പെടുത്തിയത്.മിൽമ തിരുവനന്തപുരം യൂണിയനിൽ സാങ്കേതിക വിഭാഗം മാനേജരായിരുന്ന ബാലസുബ്രഹ്മണ്യ ഗോപാൽ രണ്ട് വർഷം മുമ്പാണ് വിരമിച്ചത്.
മൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് കേട്ടറിവുണ്ടായിരുന്നെങ്കിലും കൂടുതൽ പഠിക്കാനാരംഭിച്ചത് 2000ലാണ്. തുടർന്ന് മൂത്രത്തിന്റെ രോഗപ്രതിരോധ ശേഷി പ്രചരിപ്പിക്കാൻ തുടങ്ങിയതായും ബസുമ പറയുന്നു.2021ൽ യൂണിവേഴ്‌സൽ യൂറിൻ യൂസേഴ്‌സ് യൂണിറ്റിയും നൈസ് ആക്ഷൻ കൗൺസിലും രൂപീകരിച്ചു. പിന്നാലെ ആദ്യമായി കോഴിക്കോട് സംസ്ഥാന സമ്മേളനവും 22ൽ തിരുവനന്തപുരത്ത് ദേശീയ സമ്മേളനവും നടത്തി. ഇപ്പോൾ ആലുവയിൽ ലോക സമ്മേളനവും.റിട്ട. അദ്ധ്യാപികയായ ഭാര്യ ശ്രീദേവിയും യൂറിൻ തെറാപ്പിയിൽ തൃപ്തയാണ്. ഇതുവരെ തങ്ങൾക്ക് രണ്ട് പേർക്കും മറ്റ് രോഗങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ബസുമ പറഞ്ഞു.
18 വർഷമായി താൻ അനുഭവിച്ച സൊറിയാസിസ് രോഗം യൂറിൻ തെറാപ്പിയിലൂടെ ഭേദമായെന്ന് അവകാശപ്പെട്ട് തിരുവനന്തപുരം വെള്ളനാട് കുളക്കോട് ശിവാനന്ദത്തിൽ ഡോ. പരമേശ്വരൻപിള്ളയും രംഗത്തെത്തി. ഹോമിയോപ്പതി ഡോക്ടറാണെങ്കിലും കോട്ടയം ജുവനൈൽ ഹോമിൽ നിന്ന് 2010ൽ സീനിയർ സൂപ്രണ്ടായി വിരമിച്ചയാളാണ് പരമേശ്വരൻപിള്ള. ഹോമിയോപ്പതി ചികിത്സയിലൂടെ രണ്ട് വട്ടം രോഗം ഭേദമായെങ്കിലും ആറ് മാസത്തിന് ശേഷം വീണ്ടുമെത്തി. ഒടുവിൽ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചിരിക്കുമ്പോഴാണ് യൂറിൻ തെറാപ്പിയെ കുറിച്ചറിഞ്ഞത്. വിഷമിച്ചാണെങ്കിലും പരീക്ഷിച്ചപ്പോൾ കുറവുണ്ടായി. ആറ് മാസം കൊണ്ട് പൂർണമായി മാറി. അഞ്ച് വർഷമായി രോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |