തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശികയ്ക്ക് പൊലീസിന് ജപ്തി നോട്ടീസ് നൽകി കെ.എസ്.ഇ.ബി. ആദ്യം കെ.എസ്.ഇ.ബിക്ക് സംരക്ഷണം നൽകിയതിനുള്ള കൂലിയായ 130 കോടി നൽകിയ ശേഷം കുടിശ്ശികയെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് പൊലീസ്. കെ.എസ്.ഇ.ബി ആസ്ഥാനത്തിനും അണക്കെട്ടുകൾക്കും സംഭരണ കേന്ദ്രങ്ങൾക്കുമെല്ലാം പൊലീസ് സംരക്ഷണമുണ്ട്. കെ.എസ്.ഇ.ബിക്ക് പൊലീസ് കത്ത് നൽകിയതോടെ ഇരുവകുപ്പുകളും തമ്മിൽ പോര് മൂർച്ഛിച്ചു.
വൈദ്യുതി ബിൽ കുടിശ്ശിക നൽകാത്തതിനാൽ കെ.എ.പി മൂന്നാം ബറ്റാലിയനെതിരെ ജപ്തി നടപടി തുടങ്ങുന്നതായാണ് കെ.എസ്.ഇ.ബി പൊലീസിനെ അറിയിച്ചത്. 2004- 09 കാലയളവിലെ ബിൽ കുടിശ്ശികയും പിഴയും അടച്ചില്ലെന്ന് ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് മറുപടിയായി എ.ഡി.ജി.പി കെ. പദ്മകുമാർ കെ.എസ്.ഇ.ബി ചെയർമാൻ രാജൻ ഖൊബ്രഗഡെയ്ക്ക് നൽകിയ കത്തിലാണ് പൊലീസ് സംരക്ഷണത്തിനുള്ള കൂലി ആദ്യം നൽകാൻ ആവശ്യപ്പെട്ടത്. ജപ്തിയെക്കുറിച്ച് പിന്നീട് ആലോചിക്കാമെന്നും കത്തിലുണ്ട്. മൂന്നാം ബറ്റാലിയനിലെ ജപ്തി അറിയിപ്പ് നോട്ടീസിനു പിന്നാലെ മറ്റ് പല പൊലീസ് യൂണിറ്റുകൾക്കും സമാനമായ നോട്ടീസ് ലഭിച്ചു.
പൊലീസ് നൽകേണ്ട വൈദ്യുതി ചാർജ്, സംരക്ഷണത്തിനുള്ള ചെലവിൽ കിഴിക്കുകയായിരുന്നു പതിവ്. 2021മുതലാണ് തർക്കമുണ്ടായത്. പൊലീസ് സംരക്ഷണം നൽകുന്നതിനുള്ള പ്രതിഫലം പിരിച്ചെടുക്കാത്തത് വിവിധ ഓഡിറ്റുകളിൽ വിമർശിക്കപ്പെടുന്നെന്നും അതിനാൽ 130 കോടി ഉടൻ ഡി.ഡിയായി നൽകണമെന്നുമാണ് എ.ഡി.ജി.പി നൽകിയ കത്തിലുള്ളത്. വൈദ്യുതി ബിൽ കുടിശ്ശിക അടയ്ക്കണമെന്ന കെ.എസ്.ഇ.ബിയുടെ നോട്ടീസ് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |