പത്തനംതിട്ട : സ്കൂൾ തുറക്കുന്നതോടെ യൂണിഫോം തയ്ച്ച് നൽകേണ്ടതിന്റെ തിരക്കിലാണ് തയ്യൽക്കാർ. ഒരു കുട്ടിയ്ക്ക് രണ്ട് ജോഡി വീതമെങ്കിലും യൂണിഫോം തയ്ക്കാൻ ഉണ്ടാകും. രണ്ടാഴ്ചയ്ക്കുള്ളിൽ തയ്ച്ച് കൊടുക്കേണ്ടിയും വരും. വീടുകളിലും കടകളിലുമെല്ലാം യൂണിഫോമം വാങ്ങലിന്റെയും തയ്പ്പിക്കാൻ നൽകേണ്ടതിന്റെയും തിരക്കാണ് ഇപ്പോൾ. സ്കൂളുകളിൽ കുട്ടികളുടെ അളവെടുത്ത് മൊത്തമായി തയ്ക്കാൻ നൽകാറുണ്ട്. ചില സ്കൂളുകളിൽ തയ്യൽക്കൂലിയുടെ പകുതി ചെലവ് പി.ടി.എ ആണ് വഹിക്കുന്നത്. സമയത്തിന്റെ പ്രശ്നം കാരണം ചില തയ്യൽക്കാർ യൂണിഫോം തയ്ക്കൽ ഏറ്റെടുക്കില്ല. എൽ.പി , യു.പി യൂണിഫോമിനാണ് കൂടുതൽ ആവശ്യക്കാർ. ഷർട്ടും പാന്റും ചുരിദാറും കോട്ടുമാണ് നിലവിലെ യൂണിഫോം വസ്ത്രങ്ങൾ. രാത്രിയോ പകലെന്നോ ഇല്ലാതെ യൂണിഫോം തയ്ക്കുന്നതിൽ വ്യാപൃതരാണ് ജില്ലയിലെ തയ്യൽ തൊഴിലാളികൾ.
തയ്യലിന് പല കൂലി
പെൺകുട്ടികളുടെ കോട്ട് മാത്രം തയ്ക്കുന്നതിന് 250 മുതൽ 400 രൂപവരെയാകും . സ്കൂൾ തുറക്കുമ്പോൾ പെൺകുട്ടികളുടെ ഒരു യൂണിഫോമിന് മാത്രം 750 രൂപ വരെ ആകും. ആൺകുട്ടികളുടെ ഷർട്ടിന് 250 രൂപയും പാന്റിന് 300 രൂപയുമാണ്. വിവിധ സ്ഥലങ്ങളിൽ പല തുകകളാണ് യൂണിഫോം തയ്ക്കുന്നതിന് വാങ്ങുന്നത്.
"സ്കൂൾ തുറക്കുമ്പോൾ നല്ലൊരു വരുമാനം ആകാറുണ്ട്. കല്യാണം കഴിഞ്ഞാൽ പിന്നെ സ്കൂൾ തുറക്കലിനാണ് കൂടുതൽ തയ്യൽ വരിക. രണ്ടാഴ്ചയ്ക്കുള്ളിൽ സ്കൂൾ തുറക്കുമെന്നതിനാൽ വേഗത്തിൽ തയ്ച്ച് തീർക്കാനുള്ള ശ്രമത്തിലാണ്. "
ഷെറിൻ
(തയ്യൽക്കാരി)
" സ്കൂൾ തുറക്കുമ്പോൾ വലിയ ചെലവാണ്. യൂണിഫോം വാങ്ങാതിരിക്കാൻ പറ്റില്ലല്ലോ. റെഡിമെയ്ഡ് യൂണിഫോം ചില കടകളിൽ ലഭിക്കും. പുതിയ യൂണിഫോം വേണമെന്ന നിർബന്ധമാണ് കുട്ടികൾക്ക്. "
സജിനി
(രക്ഷിതാവ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |