കോഴിക്കോട്: രോഗിയുമായി പോയ ആംബുലൻസിന് കിലോമീറ്ററുകളോളം കാർ മാർഗതടസം സൃഷ്ടിച്ചതായി പരാതി. കോഴിക്കോട് കക്കോടി ബെെപ്പാസ് ഭാഗത്താണ് ബുദ്ധിമുട്ടുണ്ടായത്. കാർ ഇടയ്ക്കിടയ്ക്ക് ബ്രേക്കിട്ട് ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാലുശ്ശേരി താലുക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേയ്ക്ക് രക്ത സമ്മർദ്ദം കുറഞ്ഞ രോഗിയുമായി പോയ ആംബുലൻസിനാണ് മാർഗതടസമുണ്ടാക്കിയത്.
സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ പൊലീസിലും നന്മണ്ട ആർ ടി ഒയ്ക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. റോഡിന് വീതിയും സൗകര്യവും ഉണ്ടായിട്ടും കാർ ഓടിച്ചിരുന്നയാൾ ഏറെദൂരം മാർഗതടസം സൃഷ്ടിക്കുകയും അടുത്ത വൺവേയിലേയ്ക്ക് കയറും വരെ വഴി നൽകാതിരിക്കുകയുമായിരുന്നു. തുടർച്ചയായി ആംബുലൻസ് ഹോൺ മുഴക്കിയിട്ടും സെെറൺ ശബ്ദം കേട്ടിട്ടും ഡ്രെെവർ സെെഡ് നൽകിയില്ല.
KL 11 AR 3542 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ആംബുലന്‍സിന്റെ വഴി തടഞ്ഞത്. ഇത് തെളിയ്ക്കുന്ന ദൃശ്യങ്ങൾ ബന്ധുകൾ പൊലീസിന് കെെമാറിയിട്ടുണ്ട്. കോഴിക്കോട് മാവൂർ റോഡിലുള്ള ഹെെലാന്റ് സിൽവർ സാന്റസ് സ്ഥാപനത്തിന്റെ പേരിലുള്ള വാഹനമാണ് ഇതെന്ന് നന്മണ്ട ജോയിന്റ് ആർ ടി ഒ രാജേഷ് അറിയിച്ചു.
'കേസിന്റെ ആദ്യഘട്ടമായി വാഹന നമ്പർ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇനി വാഹനം ഓടിച്ചയാളെ കണ്ടെത്തി ലെെസൻസ് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുമെന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കെയറിൽ രണ്ട് ദിവസത്തെ സാമൂഹിക സേവനവും നൽകുമെന്നും' മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |