കൊച്ചി: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആലുവയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ഫ്ളോറ, ഹോട്ടൽ കവിത, ഹോട്ടൽ ഇല എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് ദിവസങ്ങൾ പഴക്കമുള്ള വിഭവങ്ങൾ പിടികൂടിയത്. പഴകിയ ചപ്പാത്തി, ഇറച്ചിക്കറി. തലേദിവത്തെ ചോറ് എന്നിവ അടക്കമാണ് കണ്ടെത്തിയത്. മേൽപ്പറഞ്ഞ ഹോട്ടലുകളിൽ പഴകിയ വിഭവങ്ങൾ ചൂടാക്കി വിളമ്പുകയായിരുന്നു എന്നാണ് കണ്ടെത്തൽ.
സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് ജീവൻ തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ കനത്ത ജാഗ്രത പുലർത്തുന്നതിനിടയിലാണ് വീണ്ടും ഹോട്ടലുകളിൽ വീഴ്ച കണ്ടെത്തുന്നത്. ആലുവ നഗരസഭയിൽ നിന്നുള്ള മാലിന്യം ബ്രഹ്മപുരത്തേയ്ക്ക് മാറ്റാനാകാത്ത സാഹചര്യം വന്നതോടെയാണ് ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തിയത്. നഗരസഭ ഹോട്ടലുകളിലെ മാലിന്യം ശേഖരിക്കാത്തതിനാൽ ദിവസവും സ്വന്തമായി സംസ്തരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
അതേസമയം ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തിരുന്നു. നഗരത്തിലെ 21 ഹോട്ടലുകളിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. അതിൽ 12 ഹോട്ടലുകളിലും ഭക്ഷ്യയോഗ്യമല്ലാത്ത പാചകം ചെയ്തതും , അല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. ഹോട്ടൽ സൈനം, ഹോട്ടൽ ചില്ലീസ്, ക്വെസ ദാവീദ്, അൽ ഹാജ വഴിയോരക്കട, ഹോട്ടൽ ബ്രൈറ്റ്, അൽ ഹാജ, സെന്റർ ഹോട്ടൽ, ഹോട്ടൽ ഇംറാൻസ്, സൂര്യാ ബാർ, ഹോട്ടൽ സാവിത്രി, ഹോട്ടൽ തുളസി എന്നിവയിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ഷവായി മുതൽ ന്യൂഡിൽസ്, പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന ഞണ്ട് മുതൽ മീൻ വരെ ഇതിലുണ്ട്. പാചകം ചെയ്ത ഭക്ഷണങ്ങളിൽ നിന്നും ദുർഗന്ധം ഉണ്ടായിരുന്നു. പിടിച്ചെടുത്ത ഭക്ഷ്യസാധനങ്ങൾ നഗരസഭാ കാര്യാലയത്തിനു മുന്നിൽ അതാത് സ്ഥാപനങ്ങളുടെ ബോർഡ് സഹിതം പ്രദർശിപ്പിച്ചിരുന്നു ഹോട്ടലുകൾക്ക് നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |