തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് ശമനമില്ലാതെ തുടരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാലര ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൂട് കൂടുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
അതിനിടെ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപ് സമൂഹങ്ങളിലെ കൂടുതലിടങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അടുത്തമാസം ആദ്യം കേരളത്തിൽ കാലവർഷം എത്തും എന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |