തിരുവനന്തപുരം : റവന്യു വകുപ്പിലെ അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കാൻ നിർദ്ദേശം നൽകി റവന്യുമന്ത്രി കെ. രാജൻ. കൈക്കൂലിയിലൂടെ 1.5 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ച വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ നിർദ്ദേശം. മൂന്നുവർഷം തുടർച്ചയായി വില്ലേജ് ഓഫീസുകളിൽ തുടർച്ചയായി സേവനം അനുഷ്ഠിച്ച വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റും. റവന്യു ഇന്റലിജൻസ് ശക്തിപ്പെടുത്തും. എല്ലാ മാസവും ലാൻഡ് റവന്യു കമ്മിഷണറും റവന്യു സെക്രട്ടറിയും മന്ത്രിയും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും മിന്നൽ പരിശോധന നടത്തും.
റവന്യു വകുപ്പിൽ അഴിമതിക്കേസുകളിൽ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാർഗങ്ങൾ പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകി. സസ്പെൻഷൻ കാലയളവിൽ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാരന് ലഭിക്കും. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് സർവീസിൽ പ്രവേശിച്ചാൽ കുടിശിക ശമ്പളം പൂർണമായി ലഭിക്കും. ഈ സാഹചര്യം ഒഴിവാക്കാൻ ശക്തമായ തെളിവുകൾ ശേഖരിച്ച് കുറ്റക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള സാദ്ധ്യതകളാണ് പരിശോധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |