തിരുവനന്തപുരം: കേരളകൗമുദി അസിസ്റ്റന്റ് എഡിറ്ററായിരുന്ന പേട്ട അമ്പലത്തുമുക്ക് 'കൈലാസ"ത്തിൽ പി. ശിവാനന്ദൻ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കായംകുളം കണ്ണമ്പള്ളി ഭാഗം ശിവവിലാസത്തിൽ പല്പു ആശാൻ- കാർത്ത്യായനി ദമ്പതികളുടെ മകനാണ്. കേരളകൗമുദിയുടെ കായംകുളം മേഖലയിലെ ആദ്യകാല പ്രതിനിധിയായിരുന്നു പല്പു ആശാൻ. പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പം വാർത്തകളും ശേഖരിച്ച് അയച്ചിരുന്നത് അദ്ദേഹമാണ്.
ഒരിക്കൽ പത്രാധിപർ കെ. സുകുമാരൻ കായംകുളത്ത് പല്പു ആശാന്റെ വീട്ടിലെത്തിയപ്പോഴാണ് ശിവാനന്ദനെ കാണുന്നത്. ബി.എ പാസായിട്ടുള്ള ശിവാനന്ദനോട് തിരുവനന്തപുരത്ത് എത്താൻ പത്രാധിപർ നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് കേരളകൗമുദി പത്രാധിപ സമിതി അംഗമാവുന്നത്. മനുഷ്യൻ ചന്ദ്രനിൽ കാൽകുത്തിയ ദിവസം 'മാൻ ഓൺ ദ മൂൺ" എന്ന പ്രത്യേക പേജ് തയ്യാറാക്കിയത് പി. ശിവാനന്ദനായിരുന്നു. അന്നും പിന്നീടും ഏറെ ചർച്ച ചെയ്യപ്പെട്ട പേജായിരുന്നു അത്.
ഭാര്യ എൻ. സുമതി (റിട്ട.അദ്ധ്യാപിക, പേട്ട സ്കൂൾ). മക്കൾ എസ്. ശോഭ (വി.എസ്.എസ്.സി റിട്ട. ഉദ്യോഗസ്ഥ), എസ്. സന്തോഷ് (എൽ.ഐ.സി, ഏജന്റ്), എസ്. മിനി (സീനിയർ സൂപ്രണ്ട് ബാർട്ടൺ ഹിൽ എൻജി. കോളേജ് തിരുവനന്തപുരം). മരുമക്കൾ: എ.എസ്. അജിത് (കാനറ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), എസ്.എസ്. മിനി, വി. അനിൽകുമാർ (റിട്ട. സ്പെഷ്യൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്).
സഹോദരങ്ങൾ: പി.വിജയൻ, പരേതയായ രാധാമണി, അഡ്വ. പി. വിശ്വനാഥൻ. സംസ്കാരം ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |