തിരുവനന്തപുരം: ഇന്ന് ഔദ്യോഗിക കാലാവധി കഴിയുന്ന എം.ജി സർവകലാശാല വൈസ്ചാൻസലർ പ്രൊഫ.സാബു തോമസിന്റെ ചുമതല കൈമാറാൻ മുതിർന്ന 3 പ്രൊഫസർമാരുടെ പാനൽ നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഗവർണർ. സാബുതോമസിന് 4വർഷ കാലയളവിലേക്ക് പുനർനിയമനം നൽകണമെന്ന മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ ശുപാർശ തള്ളിയാണ് നടപടി.
സർക്കാർ നൽകുന്ന പാനലിൽ നിന്നായിരിക്കും താത്കാലിക വി.സിയെ നിയമിക്കുക. കുസാറ്റിലും സർക്കാർ ശുപാർശ അംഗീകരിച്ചാണ് വി.സിയുടെ ചുമതല കൈമാറിയത്. സാബുതോമസ് വഹിക്കുന്ന മലയാളം വി.സിയുടെ ചുമതലയും മറ്റാർക്കെങ്കിലും കൈമാറണം. എം.ജി വി.സി കൂടി വിരമിക്കുന്നതോടെ 9 സർവകലാശാലകൾക്ക് സ്ഥിരം വി.സിയില്ലാതാവും.
സാബു തോമസിനെ പാനലിൽ ഉൾപ്പെടുത്തിയാൽ അദ്ദേഹത്തിന് മുൻതൂക്കം നൽകും. വാഴ്സിറ്റിയിൽ ദേശീയ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധന അടുത്ത മാസം നടക്കുമ്പോൾ, വി.സിയും പ്രോ വി.സിയും ഇല്ലാതിരിക്കുന്നത് ഗ്രേഡിംഗിൽ ദോഷം ചെയ്യുമെന്നതിനാൽ സാബുതോമസിന് പുതിയ വി.സിയെ നിയമിക്കും വരെ തുടരാൻ അനുവദിക്കാമെന്ന് ഗവർണർ നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ കാലാവധി നീട്ടിയാൽ പോരാ, പുനർനിയമനം നൽകണമെന്നും ,അല്ലെങ്കിൽ
വി.സിയുടെ താത്കാലിക ചുമതല കൈമാറുന്നതിന് വേറെ ശുപാർശ നൽകാമെന്നുമാണ് മന്ത്രി ബിന്ദു ഗവർണറെ അറിയിച്ചത്. ഇതോടെയാണ് ഗവർണർ പാനൽ ആവശ്യപ്പെട്ടത്.
കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിനെതിരായ കേസ് സുപ്രീംകോടതിയിലുള്ളതിനാലും, നിയമനത്തിൽ ക്രമക്കേടുള്ള വി.സിമാരുടെ റിട്ട് അപ്പീൽ ഹൈക്കോടതി പരിഗണിക്കുന്നതിനാലും പുനർനിയമനം നൽകാനാവില്ലെന്ന് ഗവർണർ നിലപാടെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |