''അപ്പോൾ നിങ്ങൾക്കെല്ലാവർക്കും വലിയവരാകണ്ടെ?"" ജീവിതത്തിൽ മറ്റുള്ളവർക്ക് ഇരുളിൽ വെളിച്ചമായും, തളർന്നുപോയവർക്ക് താങ്ങായും മാതൃകാമനുഷ്യരായി ജീവിതവിജയം അടയാളപ്പെടുത്തിയ ഒന്നു രണ്ടു മഹത് വ്യക്തിത്വങ്ങളെ അനുസ്മരിച്ച ശേഷം ഉദ്ഘാടകൻ കുട്ടികളോടു ചോദിച്ചു .അവരെല്ലാവരും ഏക സ്വരത്തിൽ 'അതെ"യെന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു, ''അതോ വിലപ്പെട്ടവരാകണോ?""പെട്ടെന്ന് കുട്ടികൾ ആശയക്കുഴപ്പത്തിലായതുപോലെയായി. അതു മനസിലാക്കിയ അദ്ദേഹം അടുത്ത ചോദ്യം കുട്ടികൾക്കു നേരെയിട്ടു. ''അതോ, വലിയ വിലപ്പെട്ടവരാകണോ?"" ഇത്രയും ആയപ്പോൾ സദസിലെ കുട്ടികൾ മാത്രമല്ല, മുതിർന്നവരിൽ തന്നെ പലരും ആശയക്കുഴപ്പത്തിലായി. അതു മനസിലാക്കിയ അദ്ദേഹം തുടർന്നു:
''ജീവിതത്തിൽ വലിയ സ്ഥാനങ്ങളും പദവികളുമൊക്കെ പരിശ്രമത്തിലൂടെ നമുക്ക് നേടിയെടുക്കാൻ കഴിഞ്ഞേക്കാം, എന്നാൽ ഏറ്റവും പ്രസക്തമായ ചോദ്യം നല്ല മനുഷ്യനാകാൻ കഴിഞ്ഞോ എന്നതാണ്"" അദ്ദേഹം ശാന്തമായി പറഞ്ഞു: ''വ്യക്തിയല്ല പ്രധാനം വ്യക്തിത്വമാണ്."" എല്ലാവരെയും ഒരു ചെറുപുഞ്ചിരിയോടെ നോക്കിയശേഷം അദ്ദേഹം വീണ്ടും തുടർന്നു ''സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത വ്യക്തി എത്ര വലിയ സ്ഥാനത്തെത്തിയാലും സമൂഹത്തിനെന്താണ് ഗുണം?"" ഉദ്ഘാടകന്റെ വെളിച്ചം പകരുന്ന വാക്കുകൾ കുട്ടികൾക്ക് ഉൾക്കാഴ്ചയായി മാറിയെന്ന് പലരുടെയും കണ്ണുകൾ പറയുന്നതുപോലെ തോന്നി.
(സംസ്ഥാന ഭിന്നശേഷി കമ്മിഷണറാണ് പഞ്ചാപകേശൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |