കൊച്ചി: അശാസ്ത്രീയവും ഹാനികരവുമായ ആചാരങ്ങൾ മതത്തിന്റെ പേരിലാണെങ്കിൽപോലും തടയണമെന്ന് ഹൈക്കോടതി. എറണാകുളം പുക്കാട്ടുപടി എടത്തലയിലെ ഭ്രമരാംബിക വിഷ്‌ണുമായസ്വാമി ദേവസ്ഥാനത്ത് പക്ഷികളെയും മൃഗങ്ങളെയും കൊന്നു പൂജ നടത്തുന്നതായി ആരോപിച്ച് പ്രദേശവാസി പി.ടി. രവീന്ദ്രൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. എടത്തല സ്വദേശി ആനന്ദ് തന്റെ വീടിന്റെ മൂന്നാം നിലയിൽ അനധികൃതമായി ആരാധനാലയമുണ്ടാക്കി പൂജയും ബലിയും നടത്തുന്നതായും പക്ഷികളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ പൊതുവഴിയിൽ വലിച്ചെറിയുന്നതായും ഹർജിയിൽ പറയുന്നു.
മതത്തിന്റെ പേരിലുള്ള നിയമവിരുദ്ധത ചൂണ്ടിക്കാട്ടിയിട്ടും പൊലീസും റവന്യു അധികൃതരും നടപടിയെടുക്കാത്തത് അസ്വസ്ഥതയുളവാക്കുന്നതായി ഹൈക്കോടതി പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെയാണ്. മതത്തിന്റെ പേരിൽ പ്രത്യേക പരിഗണന നൽകാൻ കഴിയില്ല. ആരാധനാലയത്തിനെതിരെ നടപടിയെടുക്കുന്നതിൽ പഞ്ചായത്തിനു വീഴ്ച പറ്റി. ദേവസ്ഥാനമെന്ന പേരിലാണ് പൂജയെങ്കിലും ആരാധനാലയത്തിന്റെ പരിധിയിൽ വരും. നിയമവിരുദ്ധമായാണോ ഇതു പ്രവർത്തിക്കുന്നതെന്ന് പൊലീസിനെ നിയോഗിച്ച് ആർ.ഡി.ഒയും ജില്ലാ പഞ്ചായത്തും പരിശോധിക്കണം. അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അവസാനിപ്പിക്കണം. പക്ഷികളെയും മൃഗങ്ങളെയും ബലി നൽകുന്നെന്ന പരാതിയിൽ എടത്തല പൊലീസ് അന്വേഷണം നടത്തി നടപടിയെടുക്കണം. പഞ്ചായത്തിരാജ് നിയമവും ബിൽഡിംഗ് ചട്ടവും ലംഘിച്ചാണ് പ്രവർത്തനമെന്നുകണ്ടാൽ നടപടിയെടുക്കാനും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |