തിരൂർ: കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയിൽ കൊല്ലപ്പെടുത്തിയ
ഫർഹാനയും കൂട്ടാളികളും നേരത്തെ മറ്റാരെയെങ്കിലും ഹണിട്രാപ്പിൽ കുടുക്കിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ഫോൺ വിശദമായി പരിശോധിക്കും.
ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് പറഞ്ഞു.
തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ ഇന്നലെ മലപ്പുറം കോടതിയിൽ ഹാജരാക്കി. വീണ്ടും കസ്റ്റഡിയിൽ കിട്ടിയ ശേഷം കോഴിക്കോടും അട്ടപ്പാടിയിലെ അഗളിയിലുമെത്തിച്ച് തെളിവെടുക്കുക.
പ്രതിയായ ഫർഹാന പലപ്പോഴും വീട്ടിൽ നിന്ന് മാറിനിൽക്കാറുണ്ട്. ഇവരുടെ സ്വഭാവവും കുടുംബ പശ്ചാത്തലവും സംശയാസ്പദമാണ്. കുടുംബവീടുകളിൽ നിന്ന് ആഭരണവും മൊബൈലുകളും മോഷ്ടിച്ചിട്ടുണ്ട്. ജോലിയിടങ്ങളിൽ മോഷണം പതിവാക്കിയ ഷിബിലി ലഹരിക്കും അടിമയായിരുന്നു. ഗുണ്ടാ, ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ആഷിഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഷിബിലിയും ഫർഹാനയും തമ്മിൽ ഏഴാം ക്ലാസ് മുതൽ ബന്ധമുണ്ട്. സിദ്ദീഖിന് തന്നോടുള്ള താത്പര്യം തിരിച്ചറിഞ്ഞ ഫർഹാന കൂട്ടുപ്രതികളുമൊത്ത് ഒരുമാസം മുമ്പാണ് ഹണിട്രാപ്പിന് പദ്ധതിയിട്ടത്. സാമ്പത്തിക ഇടപാടുകൾ ചൂഴ്ന്നറിയാനാണ് ഷിബിലിയെ ഹോട്ടലിലെ ജീവനക്കാരനാക്കിയത്.
18ന് ഷൊർണൂരിൽ നിന്നാണ് ഫർഹാന കോഴിക്കോട്ടേയ്ക്ക് ട്രെയിനിലെത്തുന്നത്. മറ്റൊരു ട്രെയിനിൽ ആഷിഖുമെത്തി. ഇവരെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷന് പുറത്തെത്തിയ ഷിബിലിയുമൊത്ത് അവസാനവട്ട മുന്നൊരുക്കം ചർച്ച ചെയ്തു. ഫർഹാനയെ കൂട്ടാൻ കാറിൽ സിദ്ദീഖ് എത്തുംമുമ്പ് പ്രതികൾ മാറിനിന്നു. ഇരുവരും ലോഡ്‌ജിലെത്തിയതിന് പിന്നാലെ ഷിബിലിയും ആഷിഖും ഇവിടെയെത്തി. 19ന് രാത്രി മൃതദേഹം ചുരത്തിൽ വലിച്ചെറിഞ്ഞ് സിദ്ദീഖിന്റെ കാർ ചെറുതുരുത്തിയിൽ ഉപേക്ഷിച്ച ശേഷം ഫർഹാനയെ ഷിബിലി വീട്ടിൽ കൊണ്ടുവിട്ടു. 24ന് വെളുപ്പിന് ഷിബിലിയും ഫർഹാനയും ഒറ്റപ്പാലത്ത് നിന്ന് ട്രെയിനിൽ ചെന്നൈയിലെത്തി. രാത്രി 7.10നുള്ള ട്രെയിനിൽ അസാമിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇതാണ് പൊലീസിന്റെ നീക്കങ്ങളിൽ പൊളിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |