തിരുവനന്തപുരം: സ്കൂളുകളും കോളേജുകളും വ്യാഴാഴ്ച തുറക്കുമ്പോൾ, വിദ്യാർത്ഥികളെ ഇരകളാക്കി പിടിമുറുക്കാൻ തക്കംപാർത്തിരിക്കുകയാണ് ലഹരിമാഫിയ. തുടക്കത്തിൽ സൗജന്യമായി ലഹരിനൽകി അതിന് അടിമകളാക്കി, പിന്നീട് ലഹരികടത്താനും വിൽക്കാനും ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നതാണ് രീതി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ 1140 സ്കൂളുകളിൽ ലഹരിയിടപാട് നടക്കുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. കോളേജുകളിൽ സ്ഥിതി ഇതിലും ഗുരുതരമാണ്. ലഹരിമാഫിയയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള പദ്ധതികൾ സർക്കാർ ഇനിവേണം പ്രഖ്യാപിക്കാൻ.
കുട്ടികളെതന്നെ കാരിയർമാരാക്കിയാണ് സ്കൂളുകളിൽ ലഹരിമരുന്നുകൾ മാഫിയാസംഘം എത്തിക്കുന്നത്. ലഹരി ഉപയോഗിക്കുന്നതിൽ ആൺ, പെൺ ഭേദമില്ല. ഏഴാംക്ലാസുമുതൽ ലഹരിക്കടിമയാണെന്നും 19 സഹപാഠികൾ ലഹരിയുപയോഗിക്കുന്നതായും കോഴിക്കോട്ടെ സ്കൂൾ വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. നിറവും മണവുമില്ലാത്ത രാസലഹരി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കണ്ടെത്താനാവില്ല. നാവിലൊട്ടിക്കുന്ന സ്റ്റിക്കറിന് 100രൂപ നൽകിയാൽ പത്തുമണിക്കൂർ ലഹരിയാണ് വാഗ്ദാനം. അഫ്ഗാൻ, ആഫ്രിക്കൻ നിർമ്മിതമാണിവ.
വിദ്യാലയപരിസരങ്ങളിലെ ലഹരിവിൽപ്പനയും തടയാനാവുന്നില്ല. പേജുകളിൽ എൽ.എസ്.ഡി സ്റ്റാമ്പൊട്ടിച്ച പുസ്തകങ്ങൾ കൊറിയറിൽ കോളേജ് ഹോസ്റ്റലുകളിലെത്തിക്കുന്നതായും വിവരമുണ്ട്. കോളേജ് വിദ്യാർത്ഥികളിൽ 31.8% ലഹരിയുപയോഗിക്കുന്നതായാണ് കണക്ക്.
വേണം ശക്തമായ നിരീക്ഷണം
1.പൊലീസും എക്സൈസും തുടർച്ചയായ റെയ്ഡുകളും നിരീക്ഷണവും നടത്തണം 2.വിദ്യാലയങ്ങളിൽ അദ്ധ്യാപകരും രക്ഷിതാക്കളുമുൾപ്പെട്ട ജാഗ്രതാസമിതിയുണ്ടാവണം
3.കുട്ടികളിൽ അസാധാരണ പെരുമാറ്റമുണ്ടായാൽ പൊലീസിലറിയിക്കണം
ശ്രദ്ധിക്കണം ഈ മാറ്റങ്ങൾ
വീട്ടുകാരോട് സംസാരിക്കാതിരിക്കുക, ഒഴിഞ്ഞുമാറുക
ആവശ്യത്തിലധികം പണം ആവശ്യപ്പെടുക
ഏറെനേരം മുറിയടച്ചിരിക്കൽ, വിശപ്പില്ലായ്മ
അമിതമായ ദേഷ്യം, വിയർപ്പ്
സ്വയം ദേഹോപദ്രവമേൽപ്പിക്കൽ, മുടി, നഖം പറിച്ചെടുക്കൽ
വിയർപ്പിനും വസ്ത്രത്തിനും അസ്വാഭാവിക ഗന്ധം
ആത്മഹത്യാ പ്രവണത, ഭിത്തിയിൽ തലയിടിപ്പിക്കുക
അറിയണം ഈ വസ്തുതകൾ
70%
യുവാക്കളും ലഹരിയുപയോഗം തുടങ്ങിയത് 10-15 പ്രായത്തിൽ
79%
കൗമാരക്കാർ ആദ്യം ലഹരിയുപയോഗിച്ചത് സുഹൃത്തുക്കൾ വഴി
38.16%
പേർ സുഹൃത്തുക്കളെ ലഹരിയുപയോഗത്തിന് പ്രലോഭിപ്പിക്കുന്നു
(അവലംബം:എക്സൈസ് സർവേ റിപ്പോർട്ട്)
കൂടിയാൽ മരണമുറപ്പ്
'പാരഡൈസ്- 650' എന്ന രാസലഹരി 48മണിക്കൂറിലേറെ തലച്ചോറിനെ മരവിപ്പിക്കും. ലോകത്തെ ഏറ്റവും വീര്യമേറിയ എൽ.എസ്.ഡി സ്റ്റാമ്പാണിത്. ഉപയോഗം കൂടിയാൽ മരണമുറപ്പ്. വില ഒരെണ്ണത്തിന് 5000രൂപ. നാലായി കീറി പങ്കിട്ടെടുക്കും. പണമുണ്ടാക്കാൻ ക്രിമിനൽ ക്വട്ടേഷനുകളെടുക്കുന്നവരുമുണ്ട്.
1,80,000
അദ്ധ്യാപകരെ ലഹരിവ്യാപനം തടയാൻ പരിശീലിപ്പിച്ചു
84,000
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ലഹരിക്കെതിരെ രംഗത്ത്
''കുട്ടികൾക്ക് മാർഗ്ഗദർശിയായി അദ്ധ്യാപകരെ നിയോഗിക്കും. കുട്ടികളെ ലഹരിക്കടിമയാക്കുന്നത് കുടുംബത്തിന്റെയല്ല, നാടിന്റെ ഭാവിയുടെ പ്രശ്നമാണ്.
-പിണറായി വിജയൻ
മുഖ്യമന്ത്രി
ലഹരികണ്ടാൽ വിളിക്കൂ
പൊലീസ്---------------------9497900200, 9995966666
എക്സൈസ്----------------14405, 9061178000, 9656178000
ആരോഗ്യവകുപ്പ്-----------1056, 104, 0471255056
ചൈൽഡ് ലൈൻ---------1098
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |