തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ അന്തിമ പട്ടിക നാളെ പ്രഖ്യാപിക്കും. പുന:സംഘടനയ്ക്കായി നിയോഗിച്ച ഏഴംഗ കെ.പി.സി.സി ഉപസമിതി
തർക്കം രൂക്ഷമായ സ്ഥലങ്ങൾ ഒഴിച്ചിട്ട് അവശേഷിച്ച ഇടങ്ങളിലെ ഒറ്റപ്പേരുള്ള പട്ടിക ഇന്ന് കൈമാറും.
ഇന്ന് എറണാകുളത്ത് ചേരുന്ന യു.ഡി.എഫ് ഏകോപനസമിതി യോഗത്തിൽ വച്ചാകും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പട്ടിക കൈമാറുക. ഇന്നും നാളെയുമായി സംസ്ഥാന ഉന്നത നേതാക്കൾ കൂടിയിരുന്ന് പട്ടികയ്ക്ക് അന്തിമ രൂപമാക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ എന്നിവർ കൂടിയാലോചനകളിൽ പങ്കെടുക്കും.ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് പിന്നാലെ ജൂൺ പത്തോടെ മണ്ഡലം പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനാണ് നീക്കം. ഇതിന് പിന്നാലെയാകും ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്ക് കടക്കുക.
ഖാർഗെ
2ന് എത്തും
എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജൂൺ രണ്ടിന് തിരുവനന്തപുരത്തെത്തും. ഇന്ത്യാ ടുഡെ വാരികയുടെ കോൺക്ലേവിൽ പങ്കെടുക്കാനാണ് വരവെങ്കിലും, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ
കെ.പി.സി.സി ഭാരവാഹികളുടെ പ്രത്യേക യോഗം ചേരുന്ന കാര്യം സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്.
തരൂരിന്റെ പ്രതികരണം
അത്ഭുതപ്പെടുത്തി:
എം.എം.ഹസൻ
കോഴിക്കോട്: പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ശശി തരൂർ എം.പിയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ചെങ്കോൽ സമ്മാനിച്ചതായി ചരിത്രത്തിൽ ഒരു രേഖയുമില്ല. ഇത് കാവിവത്കരണത്തിന്റെ ഭാഗമാണ്. തരൂരിന്റെ ട്വീറ്റ് തന്നെ അത്ഭുതപ്പെടുത്തി. ഇക്കാര്യത്തിൽ എ.ഐ.സി.സി പ്രതികരിച്ചിട്ടുണ്ട്. ശശി തരൂർ തന്നെ വിശദീകരിക്കട്ടെയെന്നും എം.എം ഹസൻ പറഞ്ഞു. ചെങ്കോൽ പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും ചേർത്തുനിർത്തപ്പെടേണ്ടതാണെന്നുമായിരുന്നു ശശി തരൂർ ട്വീറ്റ് ചെയ്തത്. ചെങ്കോലുമായി ബന്ധപ്പെട്ട കോൺഗ്രസ് വാദത്തിനെതിരായിരുന്നു തരൂരിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |