കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് മുൻ പ്രസിഡന്റ് കസ്റ്റഡിയിൽ. പുൽപ്പള്ളി സ്വദേശിയും കെ പി സി സി ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാമിനെയാണ് പുലർച്ചെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ബാങ്ക് മുൻ സെക്രട്ടറി രമാ ദേവിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. എബ്രഹാമിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാങ്ക് തട്ടിപ്പിനിരയായ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിളത്ത് രാജേന്ദ്രൻ നായരെ (60) കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാജേന്ദ്രൻ നായർ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പ എടുത്തതായും നിലവിൽ പലിശ സഹിതം ഏകദേശം 40 ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ടെന്നും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് രേഖകളിലുണ്ട്. എന്നാൽ 73000 രൂപ മാത്രമാണ് ഇദ്ദേഹം വായ്പയെടുത്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ലക്ഷക്കണക്കിന് രൂപ ഈ ഭൂമിയുടെ രേഖ വച്ച് ബിനാമി സംഘം തട്ടിയെടുത്തെന്നും ബന്ധുക്കൾ ആരോപിച്ചു.
2016-17 കാലയളവിലാണ് പുൽപ്പളളി സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തത്.താനറിയാതെ അന്നത്തെ ഭരണസമിതിയിലെ ചിലർ ചേർന്ന് പണം തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച് രാജേന്ദ്രൻ നായർ അധികൃതർക്ക് നേരത്തെ പരാതി നൽകിയിരുന്നു. എബ്രഹാം പ്രസിഡന്റായിരുന്ന സമയത്താണ് എട്ടരക്കോടി രൂപയുടെ വായ്പാ ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. കേസിപ്പോൾ ഹൈക്കോടതിയിലാണ്.
അതേസമയം, രാജേന്ദ്രൻ നായരുടെ പേരിൽ കാൽകോടി വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്ന് മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് ടി എസ് കുര്യൻ ആരോപിച്ചു. അന്നത്തെ ഭരണസമിതി പ്രസിഡന്റും സഹായിയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നും കുര്യൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |